നിർമ്മിത ബുദ്ധി സർവകലാശാല അബുദാബിയിൽ; ക്ലാസുകൾ സെപ്റ്റംബർ മുതൽ

ലോകത്തിലെ ആദ്യ നിർമിത ബുദ്ധി സർവകലാശാല അബുദാബിയിൽ തുടങ്ങി. ദ് മുഹമ്മദ് ബിൻ സായിദ് സർവകലാശാലയിൽ നിർമിത ബുദ്ധിയിൽ ബിരുദം, ബിരുദാനന്ദര ബിരുദം, പിഎച്ച്ഡി എന്നീ കോഴ്സുകളാണുള്ളത്. അടുത്തവർഷം സെപ്റ്റംബറിൽ ക്ളാസുകൾ ആരംഭിക്കും.

പുതിയ കാലഘട്ടത്തിനു അനുയോജ്യരായ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർമിത ബുദ്ധി പഠിക്കാൻ യുഎഇ സർവകലാശാല തുടങ്ങുന്നത്. നിർമിത ബുദ്ധിയിൽ വൈദഗ്ദ്യം ഉള്ളവരുടെ അഭാവം നികത്തുന്നതിനാണ് സർവകലാശാല തുടങ്ങിയതെന്നു സഹമന്ത്രിയും യൂണിവേഴ്സിറ്റി ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. രണ്ടു വർഷ കാലാവധിയുള്ള ബിരുദാനന്തര പഠനത്തിന് പുറമേ നാലു വർഷ കാലാവധിയുള്ള പിഎച്ച്ഡി കോഴ്സിലേക്കുമുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. 

മെഷിൻ ലേണിങ്, കംപ്യൂട്ടർ വിഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ് വിഷയങ്ങളിൽ ബിരുദമുള്ളവരെയാണ് എംഎസ് സി കോഴ്സിലേക്കു പരിഗണിക്കുന്നത്. ഈ രംഗത്തെ പ്രമുഖരായിരിക്കും ക്ളാസുകൾ നയിക്കുക. വരും കാലങ്ങളിൽ നിർമിത ബുദ്ധി വ്യാപകമാകുന്നതോടെ സാമൂഹിക, സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ലോക പ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വിദഗ്ധരായ ഇന്ററിം പ്രസിഡന്റ് പ്രഫ. സർ മിക്കായേൽ ബ്രാഡി, പ്രഫ. അനിൽ ജയ്ൻ തുടങ്ങിയവർ അബുദാബിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.