ദുബായ് ബസ് അപകടം; ഡ്രൈവർക്ക് ഏഴു വർഷം തടവു ശിക്ഷ

ദുബായിൽ കഴിഞ്ഞമാസം ഏഴു മലയാളികളുൾപ്പെടെ പതിനേഴു പേർ കൊല്ലപ്പെട്ട അപകടത്തിൽ ബസ് ഡ്രൈവർക്ക് ഏഴു വർഷം തടവു ശിക്ഷ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു രണ്ടു ലക്ഷം ദിർഹം വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഒമാൻ സ്വദേശിയായ ഡ്രൈവർ നേരത്തേ കുറ്റസമ്മതം നടത്തിയിരുന്നു.

ജൂൺ ആറിനു വൈകിട്ട് റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം. ഈദിന് ഒമാൻ സന്ദർശിച്ച് മടങ്ങുകയായിരുന്ന മുപ്പതുപേരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിനു പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. വാഹനാപകടത്തിൽ  കുറ്റസമ്മതം നടത്തിയ ഡ്രൈവർ, തൻറെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകടത്തിനു കാരണമെന്നു  കോടതിയെ അറിയിച്ചിരുന്നു. ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിലേക്കു നയിച്ചതെന്നു ഡ്രൈവറുടെ അഭിഭാഷകൻ വാദിച്ചു. ജിസിസി നിയമാവലികളും നിലവാരവും ലംഘിച്ചാണ് ഹൈറ്റ് ബാരിയർ നിർമിച്ചിരിക്കുന്നതെന്നായിരുന്നു വാദം. ഏഴു വർഷത്തെ തടവു ശിക്ഷയക്കു ശേഷം ഡ്രൈവറെ നാടുകടത്താനും കോടതി വിധിച്ചു. ചെറിയ പെരുന്നാൾ അവധിക്കിടെയുണ്ടായ അപകടം ദുബായുടെ ചരിത്രത്തിലെ വലിയ വാഹനാപകടങ്ങളിലൊന്നായിരുന്നു. ഏഴുമലയാളികളടക്കം പന്ത്രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ പതിനേഴു പേരാണ് അപകടത്തിൽ മരിച്ചത്.