ഖത്തർ അമീർ -ട്രംപ് കൂടിക്കാഴ്ച ഒരുങ്ങുന്നു; സൗദി ഉപരോധം ചർച്ചയായേക്കും

ഗൾഫ് പ്രതിസന്ധിക്കും ഉപരോധത്തിനുമിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു. അടുത്തമാസം ഒൻപതിനു വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. ഖത്തറിന് മേലുള്ള സൌദി സഖ്യരാഷ്ട്രങ്ങളുടെ ഉപരോധം  ചർച്ചയാകുമെന്നാണ് സൂചന. 

സൌദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനു മേൽ ഏർപ്പെടുത്തിയ ഉപരോധം രണ്ടുവർഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഖത്തർ അമീർ യുഎസ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തുന്നത്. ജൂലൈ ഒൻപതിനു വൈറ്റ് ഹൌസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഉപരോധം, ഗൾഫിലെ നിലവിലെ സാഹചര്യം, ഭീകരവാദ വിരുദ്ധ സഹകരണം തുടങ്ങിയവ ചർച്ചാ വിഷയമാകും.  അമേരിക്കയും ഖത്തറുമായി നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നും സാമ്പത്തിക, സുരക്ഷാ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വൈറ്റ് ഹൌസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പ്രകൃതി വാതക ഉത്പാദനത്തിൽ മുന്നേറുന്ന ഖത്തറുമായി ബന്ധം ശക്തമാക്കുന്നതിലൂടെ ഇറാനു മേൽ കൂടുതൽ സമ്മർദ്ദം ശക്തമാക്കാനാകുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. മധ്യപൂർവേഷ്യയിലെ യുഎസ് സെൻറ്രൽ കമാൻഡ് ഓഫീസ് ഖത്തറിലാണ്. അതിനാൽതന്നെ ഇറാനുമായി സംഘർഷസാധ്യത തുടരുന്ന പശ്ചാത്തലത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമർഹിക്കുന്നു.