ശക്തമായി തിരിച്ചടിച്ച് സൗദി; ഹൂത്തി വിമതരുടെ താവളത്തിന് നേരെ വ്യോമാക്രമണം

സൗദിയിലെ രണ്ട്‌ അരാംകോ ഇന്ധന വിതരണകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക്‌ പിന്നാലെ യമന്‍ തലസ്ഥാനമായ സനായിലെ ഹൂത്തി വിമത കേന്ദ്രത്തിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രണം. സനായ്ക്ക് തെക്ക്-പടിഞ്ഞാറുള്ള മൗണ്ട് അതാന്‍, നഹ്ദീന്‍ സൈനിക ക്യാപുകള്‍ക്ക് നേരെയാണ് സൗദി സഖ്യ സേനയുടെ തിരിച്ചടി നൽകിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരാംകോ പൈപ്‌ ലൈൻ സ്‌റ്റേഷനു നേരെ ആക്രമണം നടന്നത്. ഇതിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. ഇതേതുടർന്നാണ്‌ സഖ്യസേനയും തിരിച്ച്‌‌ ഡ്രോൺ ആക്രമണം ശക്തമാക്കിയത്‌. ഹൂത്തികളുടെ സൈനിക താവളങ്ങളും ആയുധപ്പുരകളും നശിപ്പിച്ചതായി സേന അവകാശപ്പെട്ടു.

ഹൂത്തികള്‍ക്ക് ആയുധങ്ങളും മറ്റു സൈനിക സഹായങ്ങളും നല്‍കുന്നത് ഇറാനാണെന്ന് സൗദി നേരത്തെ ആരോപിച്ചിരുന്നു. യുഎന്‍ രക്ഷാ സമിതിയുടെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത്‌. യമനിൽ അവശേഷിക്കുന്ന ഭീകരവാദികളെ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സൗദിയുടെ നേതൃത്തിലുള്ള സഖ്യകക്ഷി സംഘം വ്യക്തമാക്കി. ഇത്തരത്തിലുള്ള ആക്രമണം ഇനിയും തുടരുമെന്ന മുന്നറിയിപ്പും സംഘം നൽകുന്നു.