മാർച്ചോടെ ഗൾഫിൽ നിന്നും കണ്ണൂരിലേക്ക് കൂടുതൽ വിമാന സർവീസുകളെന്ന് എയർ ഇന്ത്യ

മാർച്ച് അവസാനത്തോടെ ഗൾഫിൽ നിന്നും കണ്ണൂരിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ഷാർജ അടക്കം ആറു സെക്ടറുകളിലേക്കായിരിക്കും സർവീസുകൾ.

വേനലവധി പ്രമാണിച്ച് മാർച്ച് 31 മുതലാണ് ഗൾഫ് കണ്ണൂർ സെക്ടറിലേക്കു വിമാനസർവീസുകൾ വർധിപ്പിക്കുന്നത്. ആഴ്ചയിൽ നാലു ദിവസമുള്ള ഷാർജ…കണ്ണൂർ സർവീസ് എല്ലാ ദിവസവുമുണ്ടാകും. കണ്ണൂർ അബുദാബി വിമാന സർവീസുകൾ ആഴ്ചയിൽ അഞ്ചെണ്ണമായി ഉയർത്തും. തിങ്കർ, വെള്ളി ദിവസങ്ങളിലായിരിക്കും പുതിയ സർവീസുകളെന്ന് എയർ ഇന്ത്യ അറിയിച്ചു. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും മസ്ക്കറ്റിലേക്ക് സർവീസുണ്ടാകും. കണ്ണൂരിൽ നിന്നും  ബഹ്റൈൻ വഴി കുവൈത്തിലേക്കും ആഴ്ചയിൽ മൂന്നു പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ ദോഹ സെക്ടറിലേക്ക് വെള്ളിയാഴ്ചകളിൽ ഒരു അധിക സർവീസ് ആരംഭിക്കും. കോഴിക്കോട് റിയാദ് സെക്ടറിലേക്ക് നിലവിലുള്ള നാലു സർവീസുകൾക്കു പുറമേ വെള്ളിയാഴ്ചകളിൽ ഒരു അധിക സർവീസ് നടത്തും. അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള പിന്തുണ ഏറ്റവും വിലപ്പെട്ടതാണെന്നും യാത്രക്കാർക്ക് അനുയോജ്യവും ഗുണകരവുമായ പ്രവർത്തനങ്ങളായിരിക്കും എയർ ഇന്ത്യ സ്വീകരിക്കുകയെന്നും സി.ഇ.ഒ കെ.ശ്യാം സുന്ദർ പറഞ്ഞു.

ഷാർജ…സൂറത്ത് സെക്ടറിലേക്ക് പുതിയ വിമാനസർവീസ് തുടങ്ങിയതായും ദുബായിൽ നിന്നും ഈ വർഷം കണ്ണൂരിലേക്ക് വിമാനസർവീസ് തുടങ്ങാൻ സാധ്യതയില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി.