ദുബായിൽ കുളിമുറിയിൽ ഒളിക്യാമറ; പകർത്തിയത് നൂറോളം സ്ത്രീകളുടെ നഗ്നത, പ്രവാസി കുടുങ്ങി

ഒപ്പം താമസിച്ചിരുന്ന നൂറോളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തിയ കേസിൽ പ്രവാസിക്ക് ശിക്ഷ. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് ആറുമാസം ജയിൽ ശിക്ഷ വിധിച്ചു.  41 വയസ്സുള്ള ഏഷ്യൻ പൗരനാണ് പ്രതി. യുവതിയുടെ സ്വകാര്യതയിലേക്കു കടന്നു കയറിയെന്നും സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമാണു കേസ്. ശിക്ഷയ്ക്കു ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു. പ്രതി കുറ്റം സമ്മതിച്ചുവെന്നു പൊലീസ് പറഞ്ഞു. ഉത്തരവിനെ ചോദ്യം ചെയ്ത് ഇയാൾക്ക് അപ്പീൽ കോടതിയെ സമീപിക്കാം.

ഈ വർഷം ഓഗസ്റ്റിൽ ഫിലിപ്പീൻ സ്വദേശിയായ യുവതി കുളിമുറിയിൽ കയറിയപ്പോഴാണ് ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ തന്റേത് ഉൾപ്പെടെയുള്ള നിരവധി നഗ്നദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. മറ്റൊരു യുവതി നടത്തിയ പരിശോധനയിൽ നൂറോളം വിഡിയോകളും ചിത്രങ്ങളും ഇതിലുണ്ടെന്ന് വ്യക്തമായി, തുടർന്നു പൊലീസിൽ പരാതി നൽകി. പോർട്ടബിൾ ചാർജറും മെമ്മറി കാർഡും അടക്കമുള്ള ഉപകരണങ്ങൾ കുളിമുറിയുടെ സീലിങിൽ ഒളിപ്പിച്ച് വച്ചായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. രണ്ടു കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു ഇവരുടെ താമസം.

യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോഴാണു ക്യാമറയുടെ ലെൻസ് പോലെ എന്തോ ശ്രദ്ധയിൽപ്പെടുന്നത്. ഇവർ അത് പുറത്തെടുത്ത ശേഷം പരിശോധിക്കാനായി സുഹൃത്തിന് നൽകി. ഇവർ മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ നഗ്ന ദൃശ്യങ്ങൾ കണ്ടു. ഈ സമയം ഉറങ്ങുകയായിരുന്ന പ്രതി ഉറക്കമുണർന്ന് ക്യാമറ കണ്ടെത്തിയ വിവരം മനസിലാക്കി, അതു പിടിച്ചു വാങ്ങാൻ ശ്രമിച്ചു. എന്നാൽ, അവർ കൊടുക്കാതെ വന്നതോടെ മാപ്പ് അപേക്ഷിക്കുകയും ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തു. സ്ത്രീകൾ അപ്പോൾ അയാളെ വെറുതെ വിട്ടു. മറ്റാരുടെയും ദൃശ്യങ്ങൾ ഇല്ലെന്നും ഇയാൾ ഉറപ്പു നൽകിയിരുന്നു.

എന്നാല്‍, മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് ലാപ്‍ടോപ്പില്‍ ഇട്ടു പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് വിഡിയോകളും ചിത്രങ്ങളും ഇതിലുണ്ടായിരുന്നെന്നു കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്ന ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതിന് പുറമേ മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങളും കാര്‍ഡില്‍ കണ്ടതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന എല്ലാവരുടെയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും അതില്‍ തനിക്ക് ഇഷ്ടമുള്ളവ എഡിറ്റ് ചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനോടു പറഞ്ഞിരുന്നു.