എണ്ണ വില നാലുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിൽ; ഉൽപ്പാദനം കൂട്ടില്ലെന്ന ഒപെക്

രാജ്യാന്തര വിപണിയില്‍ എണ്ണ വില കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ബാരലിന് ദശാംശം ആറു ശതമാനം വില വർധിച്ച് എൺപത്തിയൊന്നേ ദശാംശം ആറേ ഒൻപത് ഡോളറിലെത്തി. ഇറാനെതിരെയുള്ള യു.എസ് ഉപരോധവും എണ്ണ ഉൽപ്പാദനം കൂട്ടില്ലെന്ന ഒപെക് തീരുമാനവുമാണ് വില വർധനവിനു കാരണം.

രണ്ടായിരത്തിപതിനാല് നവംബറിന് ശേഷം ആദ്യമായാണ് എണ്ണ വില എൺപത്തിരണ്ട് ഡോളർ കടക്കുന്നത്. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധമാണ് കഴിഞ്ഞ നാലു മാസങ്ങളായി എണ്ണവിലവർധന തുടരാൻ കാരണം. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ അൾജീരിയയിൽ ചേർന്ന എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യോഗത്തിൽ എണ്ണ ഉൽപ്പാദനം വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം എണ്ണവില വർധനവിനെ സാരമായി സ്വാധീനിച്ചു. 

രാജ്യാന്തരവിപണിയിലെ എണ്ണ വിലവർധന തടയാൻ ഉൽപാദനം വർധിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഒപെക് തള്ളിയിരുന്നു. എണ്ണയുടെ വിപണി ആവശ്യവും ലഭ്യതയും തമ്മില്‍ സന്തുലിതാവസ്ഥയാണുള്ളതെന്നാണ് ഉല്‍പാദന രാജ്യങ്ങളുടെ അഭിപ്രായം. എന്നാൽ, വിപണി ആവശ്യപ്പെടുന്ന പക്ഷം ഉൽപ്പാദനം കൂട്ടാൻ തയ്യാറാണെന്നും സൌദി ഊർജ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ ഉല്‍പാദനക്ഷമത പ്രകാരം ദിവസം പതിനഞ്ചു ലക്ഷം ബാരൽ വരെ ഉൽപ്പാദനം കൂട്ടാനാകും. എന്നാൽ, അത്തരമൊരു തീരുമാനത്തിലേക്ക് കടക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഒപെക് രാജ്യങ്ങളുടെ വിലയിരുത്തൽ.