കുവൈത്തിൽ മൂന്ന് മാസത്തെ പൊതുമാപ്പ് അവസാനിച്ചു

കുവൈത്തിൽ മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചു. ഏകദേശം എഴുപതിനായിരത്തോളം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്. 

ഈ വർഷം ജനുവരി 22നാണ് കുവൈത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആദ്യ 28 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് മൂന്നുമാസത്തേക്ക് ദീർഘിപ്പിക്കുകയായിരുന്നു. രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്ന ഒന്നരലക്ഷത്തോളം പേരിൽ പകുതിയിൽ താഴെ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. അനധികൃത താമസക്കാരായ ഇന്ത്യക്കാരിലും വളരെ കുറച്ച് പേർ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. അനധികൃതമായി രാജ്യത്ത് തങ്ങിയിരുന്ന ഇരുപത്തിയെണ്ണായിരം ഇന്ത്യക്കാരിൽ പതിനാലായിരത്തിൽ താഴെ പേർ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഇതിൽ പതിനൊന്നായിരം പേരും എമർജൻസി സർട്ടിഫിക്കറ്റ് സ്വന്തമാക്കി രാജ്യം വിട്ടു. മൂവായിരത്തോളം പേർ രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കി. പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് വ്യാപക പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവർക്ക് യാതൊരു വിധത്തിലുള്ള ഇളവുകളും നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി ഇന്ത്യൻ എംബസിയും എല്ലാ സൌകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ആദ്യനാളുകളിൽ അനുഭവപ്പെട്ട തിരക്ക് പരിഗണിച്ച് അവധി ദിനങ്ങളിൽ പോലും ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നു.