പണം നഷ്ടമായി, വിവാഹം റദ്ദാക്കാൻ വരൻ പറഞ്ഞു; രക്ഷകനായി എത്തിയ കോൾ ജീവിതം മാറ്റി

വിവാഹസ്വപ്നങ്ങളുമായിട്ടാണ് യുഎഇ സ്വദേശിയായ അറബിയുവാവ് വിമാനം കയറുന്നത്. എന്നാൽ യാത്രയ്ക്കിടെ വിമാനത്തിൽവച്ചാണ് പണം നഷ്ടപ്പെട്ടുപോയ വിവരമറിയുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി കടം വാങ്ങിയ 18,364 ദിര്‍ഹം നഷ്ടമായെന്ന് മനസിലായതോടെ വിവാഹം റദ്ദാക്കാൻ വീട്ടുകാരെ വിളിച്ചറിയിച്ചു. അതല്ലാതെ മറ്റുമാർഗമുണ്ടായിരുന്നില്ല. അവരും ഉപായം വേറെ ഒന്നുമില്ലാതിരുന്നതിനാൽ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി. ആ സമയത്താണ് അപ്രതീക്ഷിതമായി വന്ന ഒരു കോൾ രക്ഷയായത്. 

ദുബൈ വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്നു ഫോണ്‍ ചെയ്തത്. നഷ്ടപ്പെട്ട പണം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാനായിരുന്നു ഇയാള്‍ വിളിച്ചത്. പണം തിരികെ കിട്ടിയ സന്തോഷത്തില്‍ അറബ് യുവാവ് ജീവനക്കാരന് നന്ദി അറിയിച്ചു. നിരവധി യാത്രക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും യാത്രയ്ക്കിടെ മറന്നുപോകാറുണ്ടെന്ന് ദുബൈ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ബിന്‍ ലാഹെ പറഞ്ഞു. വിമാനത്താവള ജീവനക്കാര്‍ യാത്രക്കാര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും യാത്രക്കാര്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.