കുവൈത്തിൽ പുക പരിശോധന നിർബന്ധമാക്കുന്നു

കുവൈത്തിൽ വാഹന റജിസ്ട്രേഷൻ പുതുക്കുന്നതിന് പുക പരിശോധന നിർബന്ധമാക്കുന്നു. ജൂൺ 17മുതൽ പുതിയ സംവിധാനം  നിലവിൽ വരും. നിലവിലുള്ള പുക പരിശോധനയിൽ നിന്നും ഭിന്നമായി കാർബൺ‌ഡയോക്സൈഡിൻ‌റെ തോത് കൃത്യമായി കണക്കാക്കുന്ന തരത്തിലാണ് റജിസ്ട്രേഷൻ സമയത്ത് പരിശോധന നടത്തുക. പരിസ്ഥിതി അതോറിറ്റി നടത്തുന്ന ഈ പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ 1000 ദിനാർ വരെ പിഴ ചുമത്തും. അറ്റകുറ്റപ്പണിക്ക് 10 ദിവസം അനുവദിക്കും. പത്തുദിവസത്തിനുശേഷം വീണ്ടും  പരിശോധനയ്ക്ക് ഹാജരാകണം. അപ്പോഴും മലിനീകരണം കണ്ടെത്തിയാൽ വാഹനം കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു.

കാർബൺ‌ഡയോക്സൈഡ് നിശ്ചിത തോതിലും കൂടുതലാണെങ്കിൽ അവ ക്രമീകരിക്കാൻ നടപടി സ്വീകരിക്കണം. പുക മലിനീകരണം കുറയ്ക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും വേണം. പുകവമിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽ‌പ്പെട്ടാൽ പൊലീസ് പിടികൂടി പിഴ ഈടാക്കും. ജൂൺ 17ന് നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൻ‌റെ മുന്നോടിയായി രാജ്യത്തിൻ‌റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഡ്രൈവർമാർക്ക് ബോധവത്കരണവും സൌജന്യ പരിശോധനയും ലഭ്യമാക്കും.