കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി

ഖോര്‍ഫക്കാനിൽ എല്ലാ പ്രാർഥനകളും വിഫലമായി, ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനന്‍ ആല്‍ബര്‍ട് ജോയി(18)യുടെ മൃതദേഹം കണ്ടെത്തി. ഒമാനിലെ മദാ അണക്കെട്ടില്‍ നിന്ന് ഒമാന്‍ റോയല്‍ പൊലീസാണ് ഇന്ന് രാവിലെ 11.30ന് മൃതദേഹം കണ്ടെത്തിയത്. 

ഇതേതുടര്‍ന്ന് ആല്‍ബര്‍ടിന്‍റെ പിതാവ് ജോയി ഒമാനിലേയ്ക്ക് പുറപ്പെട്ടു. കഴിഞ്ഞ ആറ് ദിവസമായി ആല്‍ബര്‍ടിനു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയായിരുന്നു. ആല്‍ബര്‍ട്ടിന്‍റെ വാഹനവും പിറ്റേ ദിവസം ധരിച്ചിരുന്ന ഷര്‍ട്ടും കണ്ടെത്തിയെങ്കിലും ആല്‍ബര്‍ടിനെ കണ്ടെത്താനായിരുന്നില്ല. കരയില്‍ മാതാപിതാക്കളും ബന്ധുക്കളും യുഎഇയിലെ മലയാളി സമൂഹവും ആല്‍ബര്‍ട്ടിനെ ജീവനോടെ കണ്‍മുന്‍പിലെത്തിക്കാന്‍ പ്രാര്‍ഥനയോടെ ഇരിക്കുകയായിരുന്നു.

റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി(ബിറ്റ്സ് )യിലെ വിദ്യാർഥിയായ ആൽബർട് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സുഹൃത്തുക്കളോടൊപ്പം തടാകം കാണാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് പെയ്ത ശക്തമായ മഴയില്‍ അണക്കെട്ട് തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടാവുകയും വാഹനത്തോടൊപ്പം  ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന അഞ്ച് കൂട്ടുകാരും പെട്ടെന്ന് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലില്‍ യുഎഇയിലെയും ഒമാനിലെയും മുങ്ങല്‍ വിദഗ്ധരും ഡോഗ് സ്ക്വാഡും പങ്കെടുത്തു.