കുവൈത്തില്‍ നിയമം ലംഘിച്ചാൽ വാഹനം കണ്ടുകെട്ടാൻ നിർദേശം

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ രണ്ടു മാസം വരെ വാഹനങ്ങൾ കണ്ടുകെട്ടാൻ നിർദേശം. വാഹനം കണ്ടു കെട്ടാൻ കാരണമാകുന്ന 28 നിയമലംഘനങ്ങളുടെ പട്ടിക അധികൃതർ പുറത്തു വിട്ടു

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാലോ, സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചാലോ വണ്ടി പിടിച്ചെടുക്കുമെന്ന് കുവൈത്ത് പൊലീസിൻറെ പുതിയ അറിയിപ്പിൽ പറയുന്നു. നന്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾക്കും മാനദണ്ഡങ്ങൾ പാലിക്കാത്ത നന്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും. റജിസ്ട്രേഷനും ഇൻഷുറൻസും കാലഹരണപ്പെട്ട വാഹനങ്ങൾ നിരത്തിലിറക്കിയാൽ അവ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമുണ്ട്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരും സമാനമായ ശിക്ഷ നേരിടണം. 

വേഗ പരിധിയേക്കാൾ മുപ്പത് കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിച്ചാലും, ട്രാഫിക് സിഗ്നലുകൾ മറികടന്നാലും രണ്ടുമാസത്തേക്ക് വാഹനം പിടിച്ചെടുക്കും. എമർജൻസി ലൈൻ അനധികൃതമായി ഉപയോഗിച്ചാലും വാഹനം പിടിച്ചെടുക്കാൻ പുതിയ ഉത്തരവ് അനുമതി നൽകുന്നുണ്ട്. അശ്രദ്ധമായി ഔടിക്കുന്ന വാഹനങ്ങളും, വൺനേ തെറ്റിച്ച് ഓടിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചു. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ രണ്ടുമാസം വരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും.