ആ വിളിക്കായി ഞാന്‍ കാത്തിരുന്നത് 28 വര്‍ഷം; സ്വപ്നനിമിഷമെന്ന് മനീഷ കൊയ്​രാള

ഹിറ്റ് മേക്കറായ സഞ്ജയ് ലീല ബന്‍സാലിയുടെ വിളിക്കായി താന്‍ കാത്തിരുന്നത് നീണ്ട 28 വര്‍ഷമാണെന്ന് മനീഷ കൊയ്​രാള. ഒടിടിയ്ക്കായി നിര്‍മിച്ച 'ഹീര്‍മാന്‍ഡി'യിലാണ് ഇരുവരും ഒന്നിക്കുന്നത്. മല്ലികാജാന്‍ എന്ന സൂപ്പര്‍ കഥാപാത്രമായാണ് താരമെത്തുന്നത്. സഞ്ജയിനെ പോലെ പ്രതിഭാധനനായ ഒരാള്‍ക്കൊപ്പം വീണ്ടും ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും സ്നേഹവും കഠിനാധ്വാനവും സമം ചേര്‍ത്താണ് ഹീര്‍മാന്‍ഡി നിര്‍മിച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മനീഷ പറഞ്ഞു. 

ദീര്‍ഘകാലം സിനിമയില്‍ നിന്ന് മാറി നിന്നതില്‍ ഖേദമില്ലെന്നും സിനിമയ്ക്ക് പുറത്തുള്ളത് മറ്റൊരു അനുഭവമായിരുന്നുവെന്നും താരം വ്യക്തമാക്കി. ആദ്യ ചിത്രമായ സൗദാഗറില്‍ അഭിനയിച്ച മനീഷയല്ല ഇന്നുള്ളതെന്നും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തും മാറിയ ഇന്‍ഡസ്ട്രിയും  തന്‍റെ കാഴ്ചപ്പാടുകളെ വിശാലവും മെച്ചപ്പെട്ടതുമാക്കിയെന്നും മനീഷ പറയുന്നു. 

മല്ലികാജാന്‍ പൂര്‍ണമായും സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ കഥാപാത്രമാണെന്നും എന്താണ് ഓരോ കഥാപാത്രത്തില്‍ നിന്നും വേണ്ടതെന്ന് കൃത്യമായി സഞ്ജയ്ക്ക് അറിയാമെന്നും അത് പുറത്തെടുക്കുന്നതില്‍ അദ്ദേഹം വൈഭവമുള്ളയാളാണെന്നും മനീഷ പറഞ്ഞു. ഇന്ന് വരെ ചെയ്ത വേഷങ്ങളില്‍ നിന്ന് അടിമുടി വ്യത്യസ്തമാണ് മല്ലികാജാന്‍റെ കഥാപാത്രമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേയ് ഒന്ന് മുതലാണ് ഒടിടി പ്ലാറ്റ്​ഫോമില്‍ ഹീര്‍മാന്‍ഡിയെത്തുക. സഞ്ജയ്​യുടെ 'ഖാമോഷി; ദ് മ്യൂസികലി'ലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.

Waited 28 years for Sanjay Leela Bhansali's call; Manisha Koirala