mukeshsaithanew-06

വിവാഹമോചനം ജീവിതത്തിന്‍റെ ഒരു ഭാഗമാണെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തന്‍റെ ജീവിതത്തിലുണ്ടായ രണ്ട് സ്ത്രീകളോടും ദേഷ്യമില്ലെന്നും ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പിരിയാനുള്ള തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അതില്‍ സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റെന്നാണ് തന്‍റെ അഭിപ്രായമെന്നും അല്ലാതെ കടിച്ചു തൂങ്ങി പഴിചാരുന്നതിലല്ല കാര്യമെന്നും അദ്ദേഹം പറയുന്നു. 

അമ്മയെ വേദനിപ്പിക്കരുതെന്ന് മാത്രമേ താന്‍ മക്കളോട് പറഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. 

പൂര്‍ണരൂപം ഇങ്ങനെ: 

 

ചോദ്യം: സരിത, മേതില്‍ ദേവിക. ഈ രണ്ട് സ്ത്രീകള്‍ക്ക് മുകേഷിന്‍റെ ജീവിതത്തിലുള്ള പ്രാധാന്യം വളരെ വലുതാണെന്ന് കരുതുന്നു. ഇപ്പോള്‍ എങ്ങനെയാണ് അവരെ വിലയിരുത്തുന്നത്.?

 

'ഇതുവരെ ഇവരെ  മോശമായിട്ടോ, അല്ലെങ്കില്‍  സാധാരണഗതിയില്‍ ഈ ഫാമിലി കോര്‍ട്ടിന്‍റെ മുമ്പില്‍ ചെന്ന് നിന്നു കഴിഞ്ഞാല്‍ തൊണ്ണൂറ്റിയെട്ടോ, തൊണ്ണൂറ്റിയൊന്‍പതോ എന്നില്ല നൂറ് ശതമാനം ഫാമിലി കോര്‍ട്ടിന്‍റെ അവിടെ നില്‍ക്കുന്ന വൈഫ്, ഹസ്ബന്‍ഡിനെയും ഹസ്ബന്‍ഡ് വൈഫിനെയും ചീത്ത വിളിച്ചുകൊണ്ടിരിക്കും. അത് നാച്ചുറല്‍ ആണ്. ഒരിക്കല്‍ പോലും ഞാന്‍ രണ്ടുപേരെയും ഏതെങ്കിലും തരത്തില്‍.. എന്നെ  എത്ര മാത്രം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട് ഒരു വാക്ക് പറയാന്‍. രണ്ട് പേരെയും ഞാന്‍ അപ്രീഷിയേറ്റ് ചെയ്യുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താല്‍ അതിനകത്ത് സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റ്. അല്ലാതെ കടിച്ചുതൂങ്ങി, എന്നെ ഇല്ലാതെയാക്കി, അത് ഇവനെ.. ഒന്നുമില്ല. അത് അവരുടെ ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ കൂടെ എത്ര അടുത്ത ഫ്രണ്ടാണെങ്കിലും വൈഫാണെങ്കിലും മക്കളാണെങ്കിലുമൊക്കെ ഫ്രീഡം കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും? എന്‍റെ ജീവിതം എന്താകും? അതിന്‍റെയകത്ത് എനിക്ക് അവരോട് ഒരു ദേഷ്യമില്ല. ഞാന്‍ എന്തെങ്കിലും ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അപ്രീഷിയേറ്റ് ചെയ്തിട്ടേ പറഞ്ഞിട്ടുള്ളൂ. എന്‍റെ മക്കളുടെ അടുത്ത്  ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ദേവികയെ പറ്റി ഞാന്‍ ഒരുതരത്തിലും.. എനിക്ക് ഇപ്പോഴും വളരെ സന്തോഷമാണ്. 

 

ആ ഒരു സാഹചര്യത്തില്‍ നിന്നും ഇവിടെ അത് പറയാതിരിക്കാന്‍ പറ്റത്തില്ല. പ്രധാനപ്പെട്ട കേരളത്തിലെ എല്ലാ പത്ര മാധ്യമങ്ങളും ദേവികയുടെ ഇന്‍റര്‍വ്യൂവിന് ചെന്നിരുന്നു. അവിടെ, ആ വീട് മുഴുക്കെ പത്രക്കാരായിരുന്നു. അപ്പോ എല്ലവരും, എംഎല്‍എയാണ്, സിപിഎമ്മിന്‍റെ എമ്മെല്ലേയാണ്, സിനിമ നടനാണ്. ഒരുത്തന്‍ ഫിനിഷാകുന്നതിന്‍റെ ആ ഒരു സന്തോഷം. എന്തെങ്കിലും ആ ദേഷ്യത്തില്‍, എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് പിന്നെ വേറെ വകുപ്പില്ല. പിന്നെ കേസും വഴക്കും മറ്റേ ഗാര്‍ഹിക പീഡനവും  മറ്റേതും.. അപ്പോ വളരെ ഉഷാറായിട്ട് നില്‍ക്കുന്ന.. എല്ലവരുടേം എക്സ്പ്രഷനാണ് ഞാന്‍ നോക്കുന്നത്.. അവിടെ ഇരിക്കുന്ന കൂട്ടര്‍, ഇന്ന് ചരിത്രത്തില്‍ വല്യ ദിവസമാണിന്ന്. ഒരാളെ.. എന്നൊക്കെയുള്ള.. അത് നാച്ചുറലാണ് മനുഷ്യന്‍റെ ഒരു അവസ്ഥയാണ്...എന്നാല്‍ അദ്ദേഹം എന്താണ് ചെയ്ത തെറ്റ്? ഗാര്‍ഹിക പീഡനം എങ്ങനെയായിരുന്നു? അങ്ങനെ ചോദിച്ചു.. അതാ പരത്തി വരുന്ന ചോദ്യം. അപ്പോ ദേവിക പറഞ്ഞു ' ഗാര്‍ഹിക പീഡനമോ? എന്‍റെ കേസിനകത്ത് അങ്ങനെ ഇല്ലല്ലോ. വളരെ വ്യക്തിത്വമുള്ളൊരു മനുഷ്യനാണ്. നമ്മള്‍ടെയെന്ന് പറഞ്ഞാല്‍ ഞങ്ങള് രണ്ടുപേരും കൂടെ എടുത്തയൊരു തീരുമാനം'. പൊഴിഞ്ഞു പോകുന്നത് ഞാന്‍ കണ്ടു. ഹോ.. മെനക്കെടുത്തി.. വെറുതേ വന്നും പോയി എന്നും പറഞ്ഞിട്ട് ഇവര് പൊഴിഞ്ഞു പോകുന്നത് ഞാന്‍ കണ്ടു. അപ്പോ ഞാന്‍ എന്‍റെയൊരിതില്‍ പറഞ്ഞുവെന്ന് പറഞ്ഞാല്‍ അവര് കേരള ചരിത്രത്തില്‍ ഒരു കരിദിനമായി ആചരിക്കണം എന്നാണ്. കാരണം ഇത്രയും പ്രതീക്ഷ തകര്‍ന്ന.. കാരണം മനുഷ്യ സ്വഭാവമാണ്. എന്നെയൊരാള് മാത്രമല്ലേയൊള്ള് എതിര് നില്‍ക്കുന്നത്. ബാക്കി എല്ലവരും എന്‍ജോയ് ചെയ്യുകയല്ലേ? 

 

പിന്നെ ലാസ്റ്റായിട്ട് പറയുന്ന ഒരു കാര്യം... ആ സമയങ്ങളില്‍ രണ്ടുപേരുടെയും ഇങ്ങനെയുള്ള കാര്യങ്ങളും ഇങ്ങനെയുള്ള ട്രോളുകളും ഇങ്ങനെയുള്ള സംഘര്‍ഷങ്ങളും വരുന്ന ദിവസമാണ് ഞാന്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് കൊടുക്കുന്നത്. അത് എന്‍റെയൊരു തലയിലെഴുത്താണ്. എന്‍റെയൊരു ബ്ലസിങാണ്. ഞാന്‍ എടുത്ത് നോക്കുമ്പൊഴത്തേക്ക് ആ ദിവസം, പിറ്റേ ദിവസം ഞാന്‍ ഷൂട്ട് ചെയ്തത്.. നമ്മള് പൊട്ടിച്ചിരിപ്പിക്കുകയാണ് ആള്‍ക്കാരെ. എങ്ങനെ.. ആ ദിവസം ഞാന്‍ മുകേഷ് സ്പീക്കിങ് ഇറക്കുകയാണ്. അതായിരിക്കും ഏറ്റവും ഹിറ്റ്. കാര്യമെന്ന് പറഞ്ഞാല്‍ അങ്ങനെയൊരിത്.. അത് പല നടന്‍മാരുടെയും കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. നമ്മുടെ മനസും ബുദ്ധിയുമൊക്കെ അങ്ങ് ഉണര്‍ന്നിട്ട് നമ്മുടെ ഉള്ളിലുള്ള ആ പെര്‍ഫോര്‍മര്‍ ലൈവായിട്ട്, ഫുള്‍ പെര്‍ഫെക്ഷനില്‍ വരികയാണ്. അപ്പോ അത് ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. അത്രയുമേയുള്ളൂ.

 

 

Mukesh on his ex partners Methil Devika and Saritha