'എന്റെ പേരിൽ ഫാൻസ്‌ അസോസിയേഷൻ വരെ ഉണ്ടായിരുന്നു'; നടി സുചിത്ര

ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടി സുചിത്ര ചില കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. മഴവില്‍ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയിലാണ് ഹിറ്റ്ലർ സിനിമയിൽ ജഗദീഷിന്റെ ജോഡിയാകാൻ വിസമ്മതം പ്രകടിപ്പിച്ച കഥയും രസകരമായ അനുഭവങ്ങളും സുചിത്ര തുറന്നു പറഞ്ഞിരിക്കുന്നത്. 

ഫാൻസ്‌ അസോസിയേഷൻ

തൊണ്ണൂറുകളിൽ ഉർവശി ശോഭന എന്നിവർ മുൻ നിര താരങ്ങളായി നിൽക്കുന്ന സമയത്താണ് ഞാൻ  സിനിമയിൽ എത്തുന്നത്. ആ സമയത്ത് എന്റെ പേരിൽ കാസർഗോഡ് ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നു.  എനിക്ക് ശരിക്കും ചമ്മലായിരുന്നു.  ഞാൻ അവരെ നിരുത്സാഹപ്പെടുത്താൻ ഒരുപാട് നോക്കി.  പക്ഷെ അവർ വളരെ സീരിയസ് ആയി ചാരിറ്റി വർക്കുകളും സാമൂഹ്യപ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരുന്നു. ഇന്നുവരെ അവർ എന്നോട് സാമ്പത്തിക സഹായമോ ഒന്നും ചോദിച്ചിട്ടില്ല.  ഞാൻ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലല്ലോ എന്ന് ഇപ്പോൾ വിഷമം തോന്നാറുണ്ട്.

പ്രേക്ഷകരുടെ സ്നേഹം ഇന്നുമുണ്ട്

അന്നത്തെ കാലത്ത് ആരാധകരുടെ കത്തുകൾ വരുന്നത് ഇഷ്ടമായിരുന്നു. അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. പോസ്റ്റ്മാൻ കൊണ്ടുവരുന്ന എഴുത്തുകൾ അച്ഛൻ ഫിൽറ്റർ ചെയ്തായിരുന്നു കാണിച്ചിരുന്നത്. കാരണം ചില എഴുത്തുകളിൽ കൂടുതൽ ഇമോഷൻസ് ഉള്ളത് ഉണ്ടാകും, അത് അച്ഛൻ എന്നെ കാണിക്കില്ല.  കുറെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിലെ ഒരു റൂമിൽ ഈ കത്തുകളെല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നത് കാണാനിടയായി.  വിവാഹം കഴിഞ്ഞു അമേരിക്കയിൽ പോയിവന്നതിനു ശേഷമാണ് അതൊക്കെ കണ്ടത്.  പിന്നീട് അതൊന്നും വായിക്കാൻ തോന്നിയില്ല.  എന്റേതെന്ന് പറയാൻ ഒരു ഹിറ്റ് ചിത്രം ഒന്നും ഇല്ലെങ്കിൽ കൂടി ഞാൻ അർഹിക്കുന്നതിലേറെ സ്നേഹം പ്രേക്ഷകർ എനിക്ക് തന്നിട്ടുണ്ട് അതിലെനിക്ക് വളരെയധികം സന്തോഷമുണ്ട്.

ജഗദീഷ്–സിദ്ദീഖ് താരങ്ങളുടെ നായിക

ജഗദീഷ്–സിദ്ദീഖ് താരങ്ങളുടെ നായികയായി ടാഗ് ചെയ്യപ്പെട്ടിരുന്നു. ഈ കോമ്പിനേഷനിലുള്ള സിനിമകളല്ലാതെ ഞാൻ ചെയ്ത ചിത്രങ്ങൾ കുറവാണ്. അതൊക്കെ സൂപ്പർഹിറ്റുകളുമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ജഗദീഷ്–സിദ്ദീഖ് എന്നിവരോടൊപ്പം നായികയായി അഭിനയിച്ചതിന് ശേഷം ഒരു ചേഞ്ച് വേണമെന്ന് തോന്നിയതുകൊണ്ടാണ് ഹിറ്റ്ലറിൽ അഭിനയിക്കുമ്പോൾ ജഗദീഷേട്ടന്റെ നായികയായി വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യണം എന്ന് സംവിധായകൻ സിദ്ധിക്കിനോട് പറഞ്ഞത്. ജഗദീഷേട്ടനോട് ചർച്ച ചെയ്തതിനു ശേഷമാണ് അങ്ങനെ പറഞ്ഞത്.  അതൊരിക്കലും ജഗദീഷേട്ടനോടൊപ്പം അഭിനയിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. മറിച്ച് പ്രേക്ഷകർക്ക് ഞങ്ങളുടെ ജോഡി കണ്ടു ബോർ അടിച്ചിട്ടുണ്ടാകും എന്ന് തോന്നിയിട്ടാണ്.