3 ദിവത്തിനകം വിഡിയോ നീക്കണം; സണ്ണി ലിയോണിക്ക് ബിജെപി മന്ത്രിയുടെ മുന്നറിയിപ്പ്

സണ്ണി ലിയോണിയുടെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്ക്കെതിരെ ബിജെപി മന്ത്രിയും. ആൽബം മൂന്നു ദിവസത്തിനുള്ളിൽ പിൻവലിക്കുകയും അണിയറപ്രവർത്തകർ മാപ്പു പറയുകയും ചെയ്തില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര പറഞ്ഞു.

‘ചില ആളുകൾ ഹിന്ദുവികാരങ്ങളെ നിരന്തരം വ്രണപ്പെടുത്തുന്നു. ‘മധുബൻ മേ രാധിക നാച്ചെ’ എന്ന വിഡിയോ അത്തരത്തിലുള്ള അപലപനീയമായ ഒരു ശ്രമമാണ്. സണ്ണി ലിയോണി, ഷരീബ്, തോഷി എന്നിവർ ഇതു മനസ്സിലാക്കണമെന്നു മുന്നറിയിപ്പ് നൽകുന്നു. മൂന്നു ദിവസത്തിനകം മാപ്പ് പറഞ്ഞ്, പാട്ടു നീക്കം ചെയ്തില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കും.’ നരോത്തം മിശ്ര പറഞ്ഞു. ‘മാ രാധ’യെ ആരാധിക്കുന്ന നിരവധി ആളുകളുടെ വികാരത്തെ വിഡിയോ വ്രണപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ഡിസംബർ 22ന് യുട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് ആൽബം, ഞായറാഴ്ചവരെ ഒരു കോടിപേർ കണ്ടിട്ടുണ്ട്. ആൽബത്തിനെതിരെ മഥുരയിലെ പുരോഹിതന്മാരും രംഗത്തെത്തിയിരുന്നു. ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെട്ടു.

വിഡിയോ ആല്‍ബം നിരോധിച്ചു നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തിനായി മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണി ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത്.