"എടീ എന്ന് വിളിക്കാനും കാർ തല്ലിപ്പൊളിക്കാനും ആരാണ് അവർക്ക് അനുവാദം നൽകിയത്"; ഗായത്രി

ഒരു വാഹനാപകടത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിന്ന് വിമർശനം നേരിടുകയാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. അപകടത്തെ തുടർന്ന് ഗായത്രിയെ നാട്ടുകാർ തടഞ്ഞുവച്ച വിഡിയോ വൈറലായതോടെ വിശദീകരണവുമായി ഗായത്രി ലൈവിലെത്തിയെങ്കിലും രൂക്ഷമായ വിമർശനങ്ങളാണ് താരം വീണ്ടും നേരിടേണ്ടി വന്നത്. കാക്കനാട് സംഭവിച്ച അപകടത്തെക്കുറിച്ചും അതിനു ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ചും യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. പേടിപ്പെടുത്തുന്ന നിമിഷങ്ങളാണ് അവിടെ ഉണ്ടായതെന്നും പൊലീസിനോട് പലകാര്യങ്ങളും തുറന്നുപറഞ്ഞില്ലെന്നും നടി പറയുന്നു.

ഗായത്രിയുടെ വാക്കുകൾ: 

‘കാക്കനാട് ഭാഗത്താണ് അപകടം നടക്കുന്നത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ഞങ്ങള്‍ ശ്രമിക്കുന്നതിനിടെ തൊട്ടുമുന്നിലുള്ള വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഉരഞ്ഞു. റോഡിൽ നല്ല തിരക്കായതുകൊണ്ട് നിർത്താൻ കഴിഞ്ഞില്ല. കുറച്ച് മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ ഞങ്ങളുടെ പുറകെ ഉണ്ടെന്ന് മനസിലായത്. അങ്ങനെ അവർ ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചു. കാർ ഞങ്ങളുടെ മുന്നിൽ നിർത്തി. 

ഒരു പയ്യൻ പുറത്തിറങ്ങി, എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ആ സംഭവം ഉണ്ടായതോടെ വണ്ടി അവിടെ നിന്നെടുത്തു. ഉടനെ അവരും പുറകെ. കുറച്ചുദൂരം ചെന്നശേഷം അവർ ഞങ്ങളുടെ കാറിനു മുന്നിൽ വട്ടംവച്ച് നിർത്തി. അതിനുശേഷം നടന്നതാണ് നിങ്ങൾ ആ വിഡിയോയിൽ കണ്ടത്.

‘ഇത് ഇത്രയും വലിയ പ്രശ്നമാകാൻ കാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണക്കാരായിരുന്നെങ്കിൽ അവർ ആരും വിഡിയോ എടുക്കാൻ പോകുന്നില്ല. ഞാൻ ഉൾപ്പെട്ടതുകൊണ്ട് ഇതൊരു വലിയ പ്രശ്നമായി മാറി. ‌‌ആ വിഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാൻ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. അവസാനം പൊലീസ് വന്നു, അവരോട് വലിയ കടപ്പാടുണ്ട്. ‘മോള് കാറിനുള്ളിൽ കയറി ഇരുന്നോളൂ’ എന്ന് പറഞ്ഞ് അവര്‍ ആദ്യം തന്നെ എന്നെ സുരക്ഷിതയാക്കി.’

‘വണ്ടി നിർത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡിൽ നല്ല തിരക്കും. ആ സമയത്ത് വണ്ടി ഞങ്ങൾ ഓടിച്ചുപോയി. ഇവർ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ല.’

‘ഞാൻ പെർഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെൻഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ കേൾക്കണം. സത്യത്തിൽ അപകടത്തിൽ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകർത്തത് ആളുകൾ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു.

‘ഇതൊന്നും ഞാൻ പൊലീസിനോടു പറയാൻ പോയില്ല. കാരണം ഇതൊരു വലിയ പ്രശ്നമാക്കേണ്ട എന്നുകരുതി. അവരാണ് ഞങ്ങളുടെ കാറിടിച്ച് പൊളിച്ചത്. ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ ഇങ്ങനെ വിഡിയോ എടുക്കുമോ? ’

‘അതിനുപകരം ഒരു മനഃസാക്ഷിയുമില്ലാതെ വിഡിയോ എടുത്ത് അത് പാട്ടാക്കുക. നമ്മുടെ നാട്ടിലെ ആളുകൾ ഇങ്ങനെയാണോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. അവിെടയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെ മോശമായി പറഞ്ഞു. പൊലീസുകാർ വന്നിട്ട് നിങ്ങൾ പോയാൽ മതിയെന്ന് പറഞ്ഞ് മാന്യമായി ഞങ്ങളോട് ഇടപെടാമായിരുന്നു. 

‘എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാൻ ഓർക്കുന്നത്.

‘കേരളത്തിൽ മൂന്ന് കോടി ജനങ്ങളിൽ ഒരുലക്ഷം ആളുകൾ മാത്രമാകും എനിക്കെതിരെ പറയുക. ബാക്കി കോടി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. ഈ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും. മലയാളത്തിൽ എന്റെ അഞ്ച് സിനിമകൾ പുറത്തിറങ്ങാനുണ്ട്. തെലുങ്കിലും രണ്ട് സിനിമകൾ റിലീസ് ആകാനുണ്ട്.’