‘തമിഴിലേക്ക് വരൂ; ഞാന്‍ നിങ്ങളുടെ സെക്രട്ടറി ആകാം’: അന്ന് കമല്‍ഹാസന്‍ പറഞ്ഞു

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73)  ഓർമയായതിന് പിന്നാലെ അനുശോചനപ്രവാഹം. കാലയവനികയ്ക്കുള്ളിൽ മറയുന്നത് മലയാളസിനിമയിലെ അഭിനയകുലപതികളിൽ ഒരാൾ കൂടിയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു.  ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

നടൻ കമൽഹാസൻ ഒരിക്കൽ വേണുവിനോടു പറഞ്ഞു – മലയാളത്തിൽ നിങ്ങൾ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്കു വരൂ, ഞാൻ വേണമെങ്കിൽ നിങ്ങളുടെ സെക്രട്ടറിയാകാം.

ഒരിക്കൽ നെടുമുടി വേണുവിന്റ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി ‘നെടുമുടി വേണു’ എന്ന് പറഞ്ഞു. ‘‘നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ’’ എന്നായിരുന്നു ശിവാജി ഗണേശന്റെ തിരുത്തൽ.

മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം എന്ന സിനിമയിൽ വേണുവിന്റെ നായിക ആയിരുന്ന ശാരദ ഒരിക്കൽ വേണുവിനോടു പറഞ്ഞു– ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ, ഞാൻ ആ സാഹസത്തിന് മുതിരുന്നില്ല. കാരണം വേണുവിന് പകരംവയ്ക്കാൻ ആ ഭാഷകളിൽ ആളില്ല.