'ജോർജ്കുട്ടിയുടെ കാർ നമ്പർ ഡിയോ സ്കൂട്ടറിന്റേത്; ഗതാഗതവകുപ്പിന്റെ വീഴ്ച'; കണ്ടെത്തൽ

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. നായകൻ ജോർജുകുട്ടി തന്നെയാണ് മിക്ക പോസ്റ്റുകളിലെയും ട്രോളുകളിലെയും താരം. ഇപ്പോള്‍ ചിത്രത്തിൽ‌ മോഹൻലാൽ ഉപയോഗിക്കുന്ന ഫോഡ് എക്കോ സ്പോർട്ട് കാറിനെ കുറിച്ചും രസകരമായ ചർച്ച ആരംഭിച്ചിരിക്കുകയാണ്. 

ജോർജ് കുട്ടിയുടെ കാറിന്റെ നമ്പർ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്കൂട്ടറിന്റെ പേരിലുള്ളതെന്നുമാണ് തെളിവു സഹിതമുള്ള കണ്ടെത്തൽ. സിനിമാ ഗ്രൂപ്പുകളിലടക്കം ഈ രസകരമായ ചര്‍ച്ച നടക്കുന്നുണ്ട്. 

ചിത്രമിറങ്ങി ഉടൻ തന്നെ പിണറായി വിജയനെയും ആഭ്യന്തരവകുപ്പിനെയുമെല്ലാം ദൃശ്യവുമായി ബന്ധപ്പെടുത്തിയത് ചർച്ചയായിരുന്നു. ''അത് ജോർജ്കുട്ടിയുടെ കേബിൾ ടിവി ഓഫീസ് ഇരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്ട് കട്ടാ സാർ. ആ റോഡ് ടാറ് ചെയ്തിട്ട് മൂന്ന് വർഷമേ ആയുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാർ'' എന്ന ഡയലോഗ് ചിലർ ആഘോഷമാക്കിയപ്പോൾ ആഭ്യന്തരവകുപ്പ് പരാജയമായതു കൊണ്ടല്ലേ ജോർജ്കുട്ടിയെ ഇതുവരെ പിടിക്കാൻ സാധിക്കാത്തത് എന്ന മറുപടി കൊണ്ട് മറ്റു ചിലർ അതിനെ നേരിട്ടു.