കോവിഡ് ജീവനെടുക്കുമെന്ന് ഭയന്നു; തടിച്ചി വിളികൾ കാര്യമാക്കുന്നില്ല; തമന്ന

കോവിഡിനെ അതിജീവിച്ചുവെങ്കിലും ഭയത്തോടെ ആ കാലം ഓർക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന. അതിഭീകരമായ ശാരീരിക– മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോയതെന്ന് താരം പറയുന്നു. നീണ്ട വിശ്രമവും ഡോക്ടർമാരുമാണ് രക്ഷിച്ചതെന്ന് തമന്ന പറയുന്നു. കോവിഡ് മുക്തയായ ശേഷം ശരീരം തടിച്ചതിന്റെ പേരിൽ താരം ട്രോളുകൾക്കിരയായിരുന്നു. ഇതിനെ താൻ കാര്യമാക്കുന്നില്ലെന്നും തമന്ന കുറിപ്പിൽ വ്യക്തമാക്കി.

കോവിഡ് കാലത്ത് കഴിച്ച മരുന്നുകളെ തുടർന്നാണ് ശരീരം തടിച്ചത്. കോവിഡിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ ശരീരം തടിച്ചതിനെ പരിഹസിക്കുന്നവരോട് തനിക്ക് പരിഭവമില്ലെന്നും ഒരാൾ കടന്നുപോയ സാഹചര്യം മനസിലാക്കാതെ കുറവുകൾ കണ്ടെത്തുന്നവരാണ് അക്കൂട്ടരെന്നും തമന്ന പറയുന്നു

. ഗുരുതരമായ ലക്ഷണങ്ങളാണ് കോവിഡിന്റേതായി അനുഭവപ്പെട്ടത്. മരിക്കുമോ എന്ന ഭയം എന്നുമുണ്ടായിരുന്നു. മാതാപിതാക്കളും ഡോക്ടർമാരും നൽകിയ മാനസിക പിന്തുണ വലിയതാണെന്നും തമന്ന തുറന്ന് പറയുന്നു. ഷൂട്ടിങിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയപ്പോഴാണ് തമന്നയ്ക്ക് കോവിഡ് ബാധിച്ചത്.