‘നാലുവർഷമായി വിഷാദരോഗം; എന്തു ചെയ്യണമെന്നറിയില്ല’; ആമിറിന്റെ മകൾ; വിഡിയോ

Photo: Ira Khan/Instagram

വിഷാദരോഗം എന്ന വാക്ക് ഇന്ന് സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവരെ വരെ വിഷാദം കൈപിടിക്കുന്നു. എന്നാല്‍ പൂർണമായി ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് വിഷാദമെന്നു പലര്‍ക്കും അറിയില്ല. അതെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അപകടം.

ഓരോ നൂറു പേരിലും 10 മുതൽ 20 വരെ ആളുകൾക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഡിപ്രഷനുള്ള സാധ്യതയുണ്ട് (ലൈഫ് ടൈം പ്രിവലൻസ്) എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 

നാലുവർഷമായി കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. എല്ലാവരും ജീവിതത്തിൽ ഇത്തരം പ്രതിസന്ധിഘട്ടത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകുമെന്നും ഓരോരുത്തർക്കും ഓരോ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകുമെന്നുമുള്ള കുറിപ്പോടെയാണ് ഐറ വിഡിയോ പങ്കുവച്ചത്.

ഐറയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരുപാട് കാര്യങ്ങളിലൂടെ കടുന്നുപോയി. പലർക്കും പല അനുഭവങ്ങൾ പറയാനുണ്ടാകും. ആശങ്കകളും, സമ്മർദങ്ങളും, ലളിതമായതും അല്ലാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ജീവിതം. ഇതെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാകില്ല. മാനസീകാരോഗ്യവും മാനസീക അനാരോഗ്യവും എന്താണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് ഈ യാത്രയിൽ എനിക്കൊപ്പം പങ്കാളിയാകൂ.  ചിലപ്പോഴൊക്കെ വിചിത്രമായ സ്വഭാവമുള്ള, ചിലപ്പോൾ കുട്ടിത്തമുള്ള, പരമാവധി സത്യസന്ധതയുള്ള, പരസ്പരം തുറന്നു സംസാരിക്കുന്ന ലോകം നമുക്ക് സൃഷ്ടിക്കാം.’  ഐറ കുറിച്ചു. 

‘നാലുവർഷമായി കടുത്ത വിഷാദരോഗത്തിന് അടിമയാണ് ഞാൻ. ക്ലിനിക്കല്‍ ഡിപ്രഷനാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇപ്പോൾ അൽപം മാറ്റങ്ങൾ സംഭവിച്ചു. മാനസീകാരോഗ്യം നിലനിർത്തുന്നതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് കഴിഞ്ഞ ഒരു വർഷമായി ഞാൻ ചിന്തിക്കുന്നുണ്ട്. എന്നാൽ, ശാശ്വതമായ പരിഹാരം ലഭിച്ചില്ല. എന്ത് ചെയ്യണമെന്നും എനിക്ക് അറിയില്ല. അങ്ങനെ ആലോചിച്ചപ്പോഴാണ് എന്റെ ഈ യാത്രയെ കുറിച്ചു സംസാരിക്കാൻ തീരുമാനിച്ചത്.  എന്റെ  യാത്ര തുടങ്ങിയിരിക്കുന്നു. എന്ത് സംഭവിക്കുമെന്ന് നോക്കാം. പതുക്കെ നമുക്ക് നമ്മെ പൂർണമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമാകും. ’– ഐറ പറയുന്നു. 

ഐറയുടെ വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ധൈര്യമുള്ള പെൺകുട്ടി’എന്നായിരുന്നു ഐറയുടെ ബന്ധു സിയാന്‍ മാരിയുടെ കമന്റ്. ഈ വിഡിയോ വളരെ പ്രതീക്ഷ നൽകുന്നതാണെന്നായിരുന്നു മറ്റു പലരുടെയും പ്രതികരണം.