ആ മിസ് ക്യാച്ച് പരസ്യത്തിൽ ദുരൂഹത; സഞ്ജുവിനെ മെതിക്കരുത്: മണിക്കുട്ടൻ

ഐപിഎൽ മത്സരങ്ങൾ മലയാളികൾക്ക് കൂടുതൽ പ്രിയപ്പെട്ടതാകുന്നത് കേരളത്തിൽ നിന്നുള്ള താരങ്ങൾ കളത്തിലിറങ്ങുമ്പോഴാണ്. ഐപിഎല്ലിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണെ പിന്തുണച്ച് നടനും സിസിഎൽ താരവുമായ മണിക്കുട്ടന്റെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

തന്റെ അച്ഛനെ പോലും രാജസ്ഥാൻ റോയൽസ് കളിക്കുന്ന ദിവസം അദേഹത്തിന്റെ ഇഷ്ട്ട ചാനൽ പരിപാടികൾ മാറ്റി വച്ച് ഐ.പി.എൽ കാണാൻ പ്രേരിപ്പിക്കുന്നതിന് നന്ദി പറഞ്ഞാണ് മണിക്കുട്ടൻ കുറിപ്പ് പങ്കുവയ്ക്കുന്നത്. 

എല്ലാ ഫീൽഡിലും തിളങ്ങി നിൽക്കുന്നവർക്ക് ഒരു നല്ല സമയവും മോശം സമയവും ഉണ്ടാകും. ഈ ഐ.പി.എൽ സഞ്ജുവിന്റേതാകും എന്ന തോന്നൽ ജനിപ്പിക്കുന്നതായിരുന്നു ആദ്യ രണ്ട് കളികളിലും പ്രകടനം. പക്ഷേ നിർഭാഗ്യവശാൽ തുടർന്നുള്ള കളികളിൽ എന്തുകൊണ്ടോ അത് തുടരാൻ സാധിച്ചില്ലെന്നും 

മികച്ച കളി കാഴ്ചവയ്ക്കാതിരിക്കുമ്പോൾ എടുത്ത് താഴെയിട്ട് മെതിക്കരുതെന്നും മണിക്കുട്ടൻ പറയുന്നു. കഴിവുറ്റ പല മലയാളികളും ദേശീയ തലത്തിൽ എത്താതെ കരിയർ അവസാനിപ്പിക്കേണ്ടി വന്നത് പോലൊരു അവസ്ഥ സഞ്ജുവിന് ഉണ്ടാകരുതെന്നും മണിക്കുട്ടൻ കുറിക്കുന്നു.

ഫീൽഡിങ്ങിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സഞ്ജു അപൂർവമായി നടത്തിയ ആ മിസ് ക്യാച്ച് പരസ്യ രൂപത്തിൽ വീണ്ടും വീണ്ടും കാണിച്ച് ജനങ്ങൾക്കിടയിൽ സഞ്ജുവിനെ ഒരു മോശം ഫീൽഡറാക്കി കാണിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് തനിക്കു തോന്നുന്നതായും മണിക്കുട്ടൻ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയപ്പെട്ട സഞ്ജു ,

ഒരു നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ, ക്രിക്കറ്റിനോട് അധികം താത്പര്യമില്ലാത്ത എൻ്റെ അച്ഛനെ പോലും രാജസ്ഥാൻ റോയൽസ് കളിക്കുന്ന ദിവസം അദേഹത്തിന്റെ ഇഷ്ട്ട ചാനൽ പരിപാടികൾ മാറ്റി വച്ച് ഐ.പി.എൽ കാണാൻ പ്രേരിപ്പിക്കുന്നതിന് ഒരുപാട് നന്ദി. മലയാളി കുടുംബങ്ങൾക്കിടയിൽ പോലും ക്രിക്കറ്റ് എന്ന ഗെയിമിന് ഇത്രയധികം ജനപ്രീതി നൽകാൻ സഞ്ജുവിന് സാധിക്കുന്നതിൽ ഒരു മലയാളി എന്ന നിലയിൽ , സഞ്ജുവിനെ പല തവണ കാണാനും സംസാരിക്കാനും സാധിച്ച ഒരു തിരുവനന്തപുരംകാരനെന്ന നിലയിൽ അഭിമാനമുണ്ട്.

ഒരു സുഹൃത്ത് എന്നതിലുപരി സഞ്ജു സാംസൺ എന്ന ക്രിക്കറ്ററുടെ ആരാധകൻ കൂടിയാണ് ഞാൻ . ഒരു ക്രിക്കറ്റർ എന്ന നിലയിൽ , പക്വതയോടെ സംസാരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ , നന്മയുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ എല്ലാ മലയാളികളെയും പോലെ സഞ്ജുവിനെ ഞാനും ഇഷ്ട്ടപെടുന്നു. എല്ലാ ഫീൽഡിലും തിളങ്ങി നിൽക്കുന്നവർക്ക് ഒരു നല്ല സമയവും മോശം സമയവും കാണും. ഈ ഐ.പി.എൽ സഞ്ജുവിന്റേതാകും എന്ന തോന്നൽ ജനിപ്പിക്കുന്നതായിരുന്ന ആദ്യ രണ്ട് കളികളിലെയും സഞ്ജുവിൻറെ പ്രകടനം. പക്ഷേ നിർഭാഗ്യവശാൽ തുടർന്നുള്ള കളികളിൽ എന്തുകൊണ്ടോ അത് തുടരാൻ സാധിച്ചില്ല. പക്ഷേ വരുന്ന കളികളിൽ സഞ്ജു ശക്തമായി തിരിച്ച് വരും എന്നതിൽ ഒരു സംശയവുമില്ല.

ആദ്യ രണ്ട് കളികൾ കഴിഞ്ഞപ്പോൾ സഞ്ജുവിനെ ആകാശം മുട്ടെ ഉയർത്തിയവർ പലരും ഇപ്പോൾ സഞ്ജുവിനെ വിമർശിക്കാനും മുന്നിലുണ്ട്. ഇതൊക്കെ എല്ലാ ഫീൽഡിലും ഉള്ള കാര്യമാണ്. ഒരു മലയാളി രാജ്യം അറിയുന്ന രീതിയിൽ വളരുക എന്നത് എളുപ്പമുള്ള കാര്യമല്ല. എതിർപ്പുകൾ ഉണ്ടാകും. തടയാനുള്ള നീക്കങ്ങൾ ഉണ്ടാകും. അത് എതിർ വിഭാഗത്തിൽ നിന്ന് മാത്രമല്ല കൂടെയുള്ളവരിൽ നിന്ന് പോലും ഉണ്ടാകും.

ഐ.പി.എൽ മത്സരങ്ങൾക്കിടയിൽ കാണിക്കുന്ന പരസ്യങ്ങളിൽ ഒരു കണ്ണാടി കമ്പനിയുടെ പരസ്യമുണ്ട്. അതിലെ ഒരു പരസ്യത്തിൽ സഞ്ജുവും അമിത് മിശ്രയും ചേർന്ന് ഒരു ക്യാച്ച് മിസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. തിരിഞ്ഞ് നടക്കുന്ന സഞ്ജുവിനെ ദേഷ്യത്തോടെ നോക്കുന്ന അമിത് മിശ്ര. പൊതുവിൽ ഇത് കാണുന്നവർക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല.പൊളാർഡിനെയൊക്കെ വച്ചും ഇവർ പരസ്യം ചെയ്തല്ലോ പിന്നെന്താ കുഴപ്പം എന്ന് നിഷ്കളങ്കമായി തോന്നാം. പക്ഷേ ഫീൽഡിങ്ങിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സഞ്ജു അപൂർവമായി നടത്തിയ ആ മിസ് ക്യാച്ച് പരസ്യ രൂപത്തിൽ വീണ്ടും വീണ്ടും കാണിച്ച് ജനങ്ങൾക്കിടയിൽ സഞ്ജുവിനെ ഒരു മോശം ഫീൽഡറാക്കി കാണിക്കാനുള്ള ശ്രമം നടക്കുന്നില്ലേ എന്നെനിക്ക് തോന്നാറുണ്ട്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു ഒരു മികച്ച ഫീൽഡിങ് പ്രകടനം കാഴ്ച വച്ച ശേഷം വരുന്ന ഇടവേളയിൽ ഇത്തരമൊരു പരസ്യം വരുന്നത് എത്രത്തോളം അരോചകമാണെന്ന് ചിന്തിച്ചിട്ടുണ്ടോ ?

പരസ്യങ്ങള്‍ താരങ്ങളുടെ മനോവീര്യം കെടുത്താത്തവയാകാമല്ലോ ? എത്രയോ ബ്രാന്‍ഡുകള്‍ നല്ല രീതിയില്‍ പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്. ധോണിയെ പോലൊരാള്‍ കളമൊഴിഞ്ഞ സാഹചര്യത്തില്‍ ആ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാളെ താഴ്ത്തിക്കെട്ടുന്നത് മര്യാദയല്ല.സഞ്ജുവിനെ ധോണിയ്ക്ക് പകരമുള്ള ഒരാൾ എന്നൊന്നും പറയുന്നില്ല. അങ്ങനെ ആരെങ്കിലും ആരുടെയെങ്കിലുമൊക്കെ പകരമാകുമെന്ന് തോന്നുന്നില്ല. സച്ചിനും ദ്രാവിഡും ധോണിയും യുവരാജ്ഉം സേവാങ്ങും ഗാംഗുലിയുമൊക്കെ ലെജന്ഡ്സ് ആണ്. അവർക്കൊന്നും ആരും പകരമാകില്ല. സഞ്ജുവിന് സ്വന്തമായി ഐഡന്റിറ്റി ഉണ്ട്. അതിൽ മുന്നോട്ട് വരാൻ സഞ്ജുവിന് നമ്മൾ പരമാവധി പിന്തുണ നൽകണം എന്ന് മാത്രം.

നോർത്തിന് സൗത്തിനോടുള്ള നീരസം , അസൂയ ഒക്കെ നേരിട്ട് ഞാനും അനുഭവിച്ചിട്ടുള്ളതാണ്. CCL (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ) കളിയ്ക്കാൻ പോകുമ്പോൾ അത് പ്രകടമായി മനസിലാകും. കേരളം മുന്നോട്ട് വരാതിരിക്കാനായി പലരും നടത്തുന്ന ശ്രമങ്ങൾ കണ്ടറിഞ്ഞതാണ്. ഒരു സമയത്ത് നിയന്ത്രണം വിട്ട് ഞാൻ ഒരു ടീമുമായി പരസ്യമായി കൊമ്പ് കോർക്കേണ്ട അവസ്ഥ വരെയെത്തി. അന്ന് ഞാൻ തിരിച്ചറിഞ്ഞതാണ് നമ്മുടെ കൂടെ ആരൊക്കെ കാണും കാണില്ല എന്ന്.അതോടൊപ്പം മറ്റൊരു അനുഭവം കൂടി പറയാം. മലയാളികളുടെ പ്രിയപ്പെട്ട ശ്രീശാന്ത് CCLൽ തെലുഗു വാരിയേഴ്സിന്റെ ബൗളിംഗ് കോച്ചായിരുന്ന സമയം. 2018ൽ ബംഗളുരുവിൽ നടന്ന കളിയിൽ വിലക്ക് ഉണ്ട് എന്ന പേരിൽ ഗ്രൗണ്ടിൽ മാത്രമല്ല സ്റ്റേഡിയത്തിൽ പോലും ശ്രീശാന്തിനെ കയറ്റാതെ അപമാനിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അതും കോടതി കുറ്റവാളിയാണെന്ന് കണ്ടെത്താതിരുന്നിട്ട് പോലും. വാതുവയ്പ്പ് വിവാദം വന്ന സമയത്ത് വാർത്തകളിൽ ഒരുപറ്റം പ്രമുഖ താരങ്ങളുടെ പേരുകൾ ഉണ്ടെന്ന് കേട്ടിരുന്നു. അവരെയാരെയും പിന്നീട് പിടികൂടിയതായോ വിലക്കിയതായോ നമ്മൾ കണ്ടിട്ടില്ല. ശ്രീശാന്ത് എന്ന സൗത്ത് ഇന്ത്യക്കാരൻ മാത്രം ബലിയാടായി.

എനിക്ക് ഒരപേക്ഷയാണ് എല്ലാവരോടും പങ്ക് വയ്ക്കാനുള്ളത്.

സഞ്ജു എന്ന ക്രിക്കറ്റർ കൃത്യമായ പിന്തുണ ലഭിച്ചാൽ ഇന്ത്യയ്ക്ക് തന്നെ അഭിമാനമാകുന്ന രീതിയിൽ വളരും എന്നതിൽ ഒരു സംശയവുമില്ല. സെലക്റ്റർമാരായാലും , ചില കമന്റേറ്റർമാരായാലും സഞ്ജു നന്നായി കളിക്കുമ്പോൾ അത് അങ്ങനെ തന്നെ വിലയിരുത്തണമെന്നാണ് അപേക്ഷ. അല്ലാതെ ചിലർ കളിക്കുമ്പോൾ മാത്രം കണ്ണ് തുറന്ന് കാണുകയും . സഞ്ജുവിനെ പോലുള്ളവരുടെ നേർക്ക് കണ്ണടയ്ക്കുകയും ചെയ്യുന്നത് ഉചിതമല്ല.

പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളോടും ഒരപേക്ഷയുണ്ട്.

സഞ്ജു നന്നായി കളിയ്ക്കുമ്പോൾ എടുത്തുയർത്തുന്നത് നല്ലത് തന്നെ. പക്ഷേ മികച്ച കളി കാഴ്ചവയ്ക്കാതിരിക്കുമ്പോൾ എടുത്ത് താഴെയിട്ട് മെതിക്കരുത്. 25 വയസുള്ള ഒരു പയ്യനാണ്. അവൻ്റെ ആത്മവിശ്വാസത്തിൽ നമ്മൾ കാരണം ഒരു ഇടിവുണ്ടാവരുത്. അവനെ സമ്മർദ്ദത്തിൽ ആക്കരുത്.കഴിവുറ്റ പല മലയാളികളും ദേശീയ തലത്തിൽ എത്താതെ കരിയർ അവസാനിപ്പിക്കേണ്ടി വന്നത് പോലൊരു അവസ്ഥ സഞ്ജുവിന് ഉണ്ടാകരുത്.

എനിക്ക് സഞ്ജുവിനോട് പറയാനുള്ളത് ഇത്രയേയുള്ളു. സമ്മർദ്ദങ്ങൾ തരാൻ ഒരുപാട് പേർ കാണും. സഞ്ജു സഞ്ജുവിന്റേതായ കളി ആസ്വദിച്ച് കളിക്കുക. ബാക്കിയൊക്കെ നമുക്ക് വഴിയേ നോക്കാം.

പ്രിയപ്പെട്ട അനിയന്, സുഹൃത്തിന് , ഇന്ത്യയിലെ മികച്ച ക്രിക്കറ്റർമാരിൽ ഒരാൾക്ക്

ഒരു ആരാധകനെന്ന നിലയിലുള്ള എല്ലാ ആശംസകളും.