സാറ അലിഖാനും സുശാന്തിന്റെ വീട്ടിലെത്തി; വെളിപ്പെടുത്തൽ; അന്വേഷണം നീളുന്നു

റിയ ചക്രവർത്തിക്കൊപ്പം സാറാ അലിഖാനും സുശാന്ത് സിങ് രജ്പുത്തിന്റെ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്ന് മാനേജറുടെ മൊഴി. ഫാം ഹൗസിലേക്ക് സാറ വന്നിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്തായതിന് പിന്നാലെ അന്വേഷണം കൂടുതൽപേരിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫാംഹൗസിൽ കഴിഞ്ഞ ദിവസം എൻസിബി റെയ്ഡ് നടത്തിയിരുന്നു. 

അതിനിടെ ,സുശാന്തിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സിബിഐ. ജൂൺ എട്ടിനു ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനി സിബിഐയോടു പറഞ്ഞിരുന്നു. ജൂൺ 14നാണ് സുശാന്തിന്റെ മരണം. ദിഷയുടെ പ്രതിശ്രുതവരൻ റോഹൻ റായിയെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. റോഹന് സുരക്ഷ നൽകണമെന്ന് അഭ്യർഥിച്ച് ബിജെപി എംഎൽഎ നിലേഷ് റാണെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.

റിയ മോർച്ചറിയിൽ എത്തി സുശാന്തിന്റെ മൃതദേഹം കണ്ടതിൽ ദുരൂഹത വേണ്ടെന്നും അക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മിഷനും വ്യക്തമാക്കി. സംഭവത്തിലെ അന്വേഷണവും കമ്മിഷൻ അവസാനിപ്പിച്ചു.