പൊലീസുകാരെ ഹീറോ ആക്കിയതിൽ ഖേദം; 'സിങ്കം' സംവിധായകൻ പറയുന്നു

പൊലീസുകാരെ പ്രകീർത്തിച്ച് ചിത്രങ്ങൾ എടുത്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ സംവിധായകൻ ഹരി. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം. തമിഴിലെ ഏറ്റവും മികച്ച പൊലീസ് ചിത്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന  സിങ്കം സീരീസ്, സാമി, സാമി 2, എന്നീ ചിത്രങ്ങളൊരുക്കിയത് ഹരിയാണ്. എന്നാൽ പൊലീസുകാർക്ക് ഹീറോ പരിവേഷം നൽകി ഇത്തരം ചിത്രങ്ങൾ ഒരുക്കിയതിൽ ഇപ്പോൾ വേദന തോന്നുന്നുവെന്നാണ് ഹരി തന്റെ പ്രസ്താവനയിൽ പറയുന്നത്.

‘പൊലീസുകാരിൽ ചിലർ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങൾ ചെയ്തതിൽ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്.. പ്രസ്താവനയിൽ ഹരി പറയുന്നു. “സാത്താൻകുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടിൽ ആർക്കും ഇനി സംഭവിക്കരുത്. ഇതിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഏക മാർഗം' ഹരി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നടൻ സൂര്യയുടെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമാണ് ഹരിയുടെ സംവിധാനത്തിലെത്തിയ സിങ്കം. ചിത്രത്തിന്‍റെ മൂന്ന് ഭാഗങ്ങളാണ് വിവിധ കാലയളവിൽ പുറത്തുവന്നത്.