സിനിമാ മോഹവുമായി സെറ്റുകൾ തപ്പി നടന്നു; ദുൽഖർ നായകനായ ചിത്രത്തിൽ റോൾ

നെടുമ്പാശേരി: ജീവിതത്തിലും സിനിമയിലും ഒരുപോലെ ഉറച്ചുനിൽക്കാൻ വിനയ് (20) നടത്തുന്ന ഒറ്റയാൾപ്പോരാട്ടം ഒരു  സിനിമാക്കഥ പോലെ.  അത്താണിയിൽ ഒരു സുഹൃത്തിനൊപ്പം  താമസിക്കുന്ന വിനയിന്റെ ജീവിതകഥ പുറംലോകമറിയുന്നത് ലോക്ഡൗണിലെ പൊലീസ് ഇടപെടലിലൂടെയാണ്.  സമൂഹ അടുക്കളയിലേക്കു പോകുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യലിനു വിധേയനായ അവന്റെ കഥ  നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണു നാടകീയമായ ആ ജീവിതം സമൂഹം അറിയുന്നത്.

തൃശൂർ തലോർ സ്വദേശിയായ വിനയിന്റെ മാതാപിതാക്കൾ അവൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു. തുടർന്നു ബന്ധുവിനൊപ്പവും അനാഥാലയത്തിലുമായി ബാല്യം. എട്ടാം ക്ലാസിനുശേഷം ജീവിതഗതി മാറ്റിയ മുംബൈ യാത്ര. പകൽ മുഴുവൻ സിനിമാ മോഹവുമായി സെറ്റുകൾ തപ്പി നടന്നു. രാത്രി റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. 2 വർഷത്തോളം മുംബൈയിൽ. 

തിരുവനന്തപുരത്ത് തിരിച്ചെത്തി ഓപ്പൺ സ്കൂൾ വഴി പത്താംക്ലാസ് പരീക്ഷ ജയിച്ചു. തേക്കടിയിൽ ഹോട്ടലിൽ ജോലിക്കു കയറി. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം കൊച്ചിയിലെ ഹോട്ടലിലെത്തി. സിനിമാഭിനയത്തിനു ഹോട്ടൽ ജോലി പറ്റില്ലെന്നു മനസ്സിലാക്കിയ വിനയ് അതുവിട്ട് തൊഴിലന്വേഷിച്ചു നെടുമ്പാശേരിയിലെത്തി. ഇതിനിടെ ദുൽഖർ സൽമാൻ നായകനായ ഹിന്ദി സിനിമ കർവാറിൽ ചെറിയ റോൾ.

സെറ്റുകളിൽ ചാൻസ് തേടി അലയുന്നതിനിടെ ലോട്ടറി വിൽപന തുടങ്ങി. അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി വിമാനത്താവളത്തിൽ വിൽപന നടത്തും. അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ. ഇതിനിടെ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. ജിജോ ജോസഫിന്റെ ‘വരയൻ’ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷം ലഭിച്ചു.

ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. അത്താണിയിലെ അമ്പലത്തിൽനിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനം കൊണ്ട് വീടിന്റെ വാടക കൊടുത്തും കഴിയവേയാണ് ഇരുട്ടടിയായി ലോക്ഡൗൺ വരുന്നത്. ലോട്ടറി വിൽപന നിരോധിക്കുകയും ചെയ്തതോടെ വരുമാനം പൂർണമായി അടഞ്ഞു. തുടർന്നു സമൂഹ അടുക്കളയിൽനിന്നു ലഭിക്കുന്ന ഭക്ഷണം കഴി‍ച്ചും സുമനസ്സുകളുടെ സഹായം കൊണ്ടും കഴിഞ്ഞുപോകുന്നു. പ്രതിബന്ധങ്ങൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നും സിനിമയിൽ തന്റെ ദിനം വരുമെന്നും വിനയ് ആത്മവിശ്വാസത്തോടെ പറയുന്നു.