'അടിമ-ഉടമ സമ്പ്രദായം പോയതറിഞ്ഞില്ലേ ശ്രീകുമാർ'; ഇത് ധാർഷ്ട്യം; തുറന്നടിച്ച് വിധു; കുറിപ്പ്

മഞ്ജു വാര്യർക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംവിധായകൻ ശ്രീകുമാർ മേനോനെ വിമര്‍ശിച്ച് സംവിധായിക വിധു വിൻസെന്റ്. തൊഴിൽ നൈപുണ്യമാണ് മഞ്ജുവിനെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവൻ ക്രെഡിറ്റും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. അത് താനുണ്ടാക്കിക്കൊടുത്ത ഇടമാണ് എന്നൊരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാമെന്ന് വിധു ഫെയ്സ്ബുക്കിൽ കുറിച്ചു. 

''ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?- കുറിപ്പിൽ ചോദിക്കുന്നു. 

പൂർണരൂപം വായിക്കാം: 

തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. സിനിമയിൽ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. 

തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ?

അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?

തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന മഞ്ജുവിന്റെ പരാതിക്ക് മറുപടിയായി ശ്രീകുമാർ മേനോൻ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെയാണ് വിമർശനം. നിക്കൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്താനും തന്നെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്നുവെന്നും ഔദ്യോഗിക ആവശ്യത്തിനായി തന്നിൽനിന്ന് വാങ്ങിയ ലെറ്റർ ഹെഡും ഒപ് അടങ്ങിയ രേഖകളും ദുരുപയോഗിക്കുമോയെന്ന് ആശങ്കയുണ്ടന്നും കാണിച്ചാണ് മഞ്ജു ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്.

മഞ്ജുവിന് ഉപകാരസ്മരണ ഇല്ലെന്നും സമ്മർദ്ദങ്ങളും ഭീഷണികളും അതിജീവിച്ച് നിനക്ക് കൂട്ടായി നിന്ന തന്നെ  തോൽപ്പിച്ചുകളഞ്ഞല്ലോ എന്നും ശ്രീകുമാർ മേനോൻ കുറിച്ചു.