കങ്കണ മാപ്പ് പറയണം; ഇല്ലെങ്കിൽ ബഹിഷ്കരണം; മുന്നറിയിപ്പ്; വിവാദം

മാപ്പ് പറഞ്ഞില്ലെങ്കിൽ ബോളിവുഡ് താരം കങ്കണ റണാവത്തിനെ ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവർത്തകർ. പ്രമുഖ നിർമ്മാതാവ് ഏക്താ കപൂറിനോടാണ് മാധ്യമപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. കങ്കണയുടെ പുതിയ ചിത്രമായ  'ജഡ്ജ്മെന്റൽ ഹെ ക്യാ'യുടെ നിർമ്മിക്കുന്നത് ഏക്തയാണ്. ചിത്രത്തിന്റെ പാട്ട് ലോഞ്ച് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകനോട് കങ്കണ തട്ടിക്കയറിയത്. 

കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിൻ റാവുവാണ് മണികർണികയ്ക്ക് വേണ്ട പ്രമോഷൻ ലഭിക്കാതിരിക്കാൻ കാരണമെന്ന് കങ്കണ ആരോപിച്ചിരുന്നു. റാവു ഇത് നിരാകരിച്ചെങ്കിലും കങ്കണ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമപ്രവർത്തകരുടെ സംഘടന കങ്കണയോട് മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

കങ്കണ മാപ്പ് പറയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കങ്കണ മാപ്പ് പറയില്ലെന്ന് ഞാൻ ഉറപ്പ് തരാമെന്നും, നിങ്ങൾക്ക് ആളുമാറിപ്പോയെന്നുമായിരുന്നു സഹോദരി രംഗോലിയുടെ ട്വീറ്റ്. താരം മാപ്പ് പറയാനുള്ള സാധ്യതകൾ മാനേജരും തള്ളി.

മാപ്പ് പറഞ്ഞില്ലെങ്കിൽ കങ്കണയെ ബഹിഷ്കരിക്കാനാണ് സംഘടനയുടെ തീരുമാനമെന്നും എന്നാൽ താരത്തെ ബഹിഷ്കരിക്കുന്നത് കൊണ്ട് ചിത്രത്തിന്റെ പ്രമോഷൻ കുറയ്ക്കുകയില്ലെന്നും രാജ്കുമാർ റാവു ഉൾപ്പടെയുള്ളവരുടെ വാർത്തകൾ നൽകുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യാനിരിക്കെ നായികയ്ക്ക് മാധ്യമങ്ങൾ വിലക്കേർപ്പെടുത്തുന്നത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.