കർണ്ണനിൽ 'കാഞ്ചനമാല'യാകാം; വ്യാജ കാസ്റ്റിംഗ് ഡയറക്ടറുടെ തട്ടിപ്പ്

എന്ന് നിന്റെ മൊയ്തീന് ശേഷം ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കർണ്ണൻ. വിക്രം നായകനാകുന്ന ചിത്രത്തിലേക്ക് സഹതാരങ്ങളെ ആവശ്യമുണ്ടെന്ന് വ്യാജപരസ്യം നൽകി പണം തട്ടുന്നതായി വിമൽ പരാതി നൽകി. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നൽകിയത്. 

 76 ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ടാവുമെന്നും ഇതിന് വേണ്ടി ചെലവായി 200000 രൂപ വരെ അഭിനേതാക്കള്‍ തന്നെ വഹിക്കണമെന്നും വ്യാജ കാസ്റ്റിങ്ങ് ഡയറക്ടർ അയച്ച സന്ദേശങ്ങളിൽ പറയുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ 8500 രൂപ ഓൺൈലനായി അടച്ച കരാർ ഒപ്പിടണമെന്നും ഇതിൽ വ്യക്തമാക്കുന്നു.

കർണ്ണന്റെ കാമുകിയായ 'കാഞ്ചനമാല'യുടെ റോളിലേക്കാണ് വ്യാജ കാസ്റ്റിങ്ങ് ഡയറക്ടേഴ്സ് അഭിനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. മഹാഭാരതത്തിൽ അത്തരമൊരു കഥാപാത്രം ഇല്ല എന്ന് അറിയാത്തവരാണ് ചതിയിൽ വീണിരിക്കുന്നത്. വ്യാജന്മാരെ തുറന്നുകാണിച്ച് ആർ.എസ്.വിമൽ തന്നെയാണ് പോസ്റ്റിട്ടിരിക്കുന്നത്.