തനി സ്വേച്ഛാധിപതി; മേലേടത്ത് രാഘവൻ നായരെ ‘പൊളിച്ചെഴുതി’ കുറിപ്പ്: സോഷ്യല്‍ ചര്‍ച്ച

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് വാത്സല്യം. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എ.കെ.ലോഹിതദാസ് ആണ്. അമ്പരപ്പിക്കുന്ന ഭാവപ്രകടനങ്ങള്‍ ഉള്‍ച്ചേര്‍ന്ന എക്കാലത്തെയും മികച്ച പ്രകടനം. മേലേടത്ത് രാഘവൻ നായർ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിദ്ദിഖ്, ഗീത, സുനിത, കവിയൂർ പൊന്നമ്മ, ബിന്ദു പണിക്കർ, അബൂബക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

മേലേടത്ത് രാഘവൻ നായരെക്കുറിച്ചുള്ള  സിനിമാ പാരഡീസോ ക്ലബ് എന്ന ഗ്രൂപ്പില്‍ വന്ന വേറിട്ട കുറിപ്പ് സിനിമാസ്വാദകർക്കിടയിൽ ചർച്ചയാകുകയാണ്. അന്തസ്സും കുലമഹിമയും തനിക്കുണ്ട് എന്ന് വിശ്വസിച്ച് നടക്കുന്ന പുറമെ വിഡ്ഢിയെന്ന പരിവേഷം ഉണ്ടാക്കിയെടുത്ത സ്വേച്ഛേധാപതിയാണ് മമ്മൂട്ടി കഥാപാത്രമെന്നാണ് വിസ്മയ് ഗുപ്തൻ വിലയിരുത്തുന്നത്. അപകർഷതാ ബോധവും പുരുഷാധിപത്യവും മറക്കാനുള്ള പുക മാത്രമാണ് കഥാപാത്രത്തെ വെള്ളപൂശാനുള്ള രംഗങ്ങൾ. 

ഭാര്യ, അനിയൻ, അനിയന്റെ ഭാര്യ, ബന്ധു എന്നിവരോടുള്ള രാഘവൻ നായരുടെ പെരുമാറ്റത്തെക്കുറിച്ചും കുറിപ്പിൽ വിശദമായി പറയുന്നുണ്ട്. സിദ്ദിഖ് ആണ് മമ്മൂട്ടിയുടെ അനിയനായി എത്തുന്നത്. സിദ്ദിഖിന്റെ ഭാര്യ ശോഭ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് നടി ഇളവരശി ആണ്. സിനിമയിൽ വെറുക്കപ്പെട്ട മുഖം ആയിരുന്നെങ്കിലും ശോഭ ആയിരുന്നു ശരി എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പ് വായിക്കാം: 

ആരാണ് മേലേടത്തു രാഘവൻ നായർ???

അന്തസ്സും കുല മഹിമയും ഒക്കെ എനിക്കുണ്ട് എന്ന് സ്വയം വിശ്വസിച്ചു നടക്കുന്ന പുറമെ ഒരു വിഡ്ഢി ഇമേജ് create ചെയ്ത കൂർമ്മ ബുദ്ധിയുള്ള സ്വേച്ഛേധാപതി.

ചുരുക്കി പറഞ്ഞാൽ ഇതാണ് രാഘവൻ നായർ, ഇങ്ങേരു പരിശുദ്ധാത്മാവാണെന്നു കാണിക്കാൻ കുറച്ചു scene ഒക്കെ കുത്തി തിരുകിയിട്ടുണ്ടെങ്കിലും അതു രാഘവന്റെ complex ഉം Male chauvinism വും സ്വേച്ഛതിപത്യ മനോഭാവവും മറക്കാനുള്ള പുക മാത്രം.

എത്ര ഒക്കെ സ്നേഹ നിധിയായ ഭർത്താവ് ആണെന് പറഞ്ഞാലും സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് തല്ലുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല, ഞാൻ കല്യാണം കഴിച്ചു വരുമ്പോൾ ഇതിലും വലിയ വാശിക്കാരി ആയിരുന്നു എന്നെ അടിച്ചു പരത്തി ഇങ്ങനെ ആക്കിയതാണ് എന്ന് അഭിമാനതോട് കൂടി ഭാര്യ പറയുമ്പോൾ തന്നെ മനസിലാക്കാം രാഘവൻ എത്രത്തോളം male chauvinism വെച്ച് പുലർത്തുന്ന ആൾ ആണെന്.

കുടുംബത്തിലെ കാരണവർ സ്ഥാനം ചുമ്മാ കയ്യിൽ വെച്ച് സെന്റി അടിക്കലാണ് പുള്ളിയുടെ വേറൊരു ഹോബി പറമ്പ് ആദായം ഒക്കെ ആരാ എടുക്കുന്നതു എന്ന് ചോദിക്കുമ്പോൾ തേങ്ങക്കു കണക്കില്ല സ്നേഹത്തിനു സയൻസ് ഇല്ല എന്നൊക്കെ പറഞ്ഞു ഉരുളുന്നുണ്ട്.

തന്റെ അച്ഛന്റെ പിടിപ്പു കേടു കൊണ്ടു പോയ വീടും പറമ്പും തിരിച്ചു പിടിക്കാൻ സ്വന്തം വീടും പറമ്പും വിറ്റ പൈസ തന്നു സഹായിച്ച കുഞ്ഞമ്മാമ്മയോടുള്ള ഇങ്ങേരുടെ പെരുമാറ്റം കണ്ടാൽ കുഞ്ഞമ്മാമ ആണ് ഇക്കണ്ട കടം ഒക്കെ വരുത്തി വെച്ചത് എന്ന് തോന്നി പോകും.

സ്വന്തം അനിയനോട് ചോദിക്ക പോലും ചെയ്യാതെ അറിവില്ലാത്ത പ്രായത്തിൽ എന്തൊക്കെയോ പറഞ്ഞുറപ്പിച്ചു എന്ന് പറഞ്ഞു നളിനി യെ കല്യാണം കഴിക്കാൻ പറഞു ഇമോഷണൽ black mail ചെയ്യുന്നത് കേട്ട മതി.

എന്റെ "ചോര യാടാ" "എന്റെ വിയർപ്പാട"

ചോരയും വിയർപ്പും law college ഇൽ കൊണ്ടു കൊടുത്ത പതിച്ചു കിട്ടുന്നതാണല്ലോ L.L.B.....

അത് പോട്ടെ......

പുള്ളി ഒരു sadist കൂടി ആണോ എന്ന് സംശയം ഉണ്ട് കാരണം നളിനി യെ വേറെ ആരെങ്കിലും കല്യാണം കഴിച്ചാൽ കുഞ്ഞമ്മാമ അവരുടെ കൂടെ ഇറങ്ങി പോകുമോ എന്ന പേടി കാരണം ആണ് ഇങ്ങേരു നളിനിയെ അനിയൻ വിജയനുമായി കല്യാണം കഴിപ്പിക്കാൻ നോക്കുന്നതെന്നു തോന്നുന്നു.

ഇങ്ങനെ ഇങ്ങേരുടെ ബഡായി ഒക്കെ വിശ്വസിച്ചു നിന്ന കുഞ്ഞമ്മാമ യെ ചീത്ത വിളിക്കുന്നത് ഇങ്ങേർക്കു എത്ര സന്തോഷം തരുന്ന കാര്യം ആണെന് രാഘവൻ നായർ തന്നെ പറയുന്നുണ്ട്. അങ്ങേരു പോകാന്നു പറയുമ്പോ ഇനി ആരെ ചീത്ത വിളിക്കും എന്ന വിഷമത്തിൽ വിതുമ്പുന്ന രാഘവനെ സിനിമയിൽ കാണം.

ഇത്രയും അശാന്തി നിറഞ്ഞ രാജകീയ വാഴ്ച്ച നടക്കുന്ന ഒരിടത്തേക്കാണ് ഗെയിം ഓഫ് ത്രോൺസിലെ  ഖലീസി യെ പോലെ അവൾ വരുന്നത് "ശോഭ, ദ റിബൽ " രാഘവൻ സ്വത്തും പണവും കണ്ടു കല്യാണത്തിന് സമ്മതിച്ചു എങ്കിലും അതിന്റെ ഒപ്പം വേറൊരു മാരണത്തെ കൂടി തീറ്റി പോറ്റാൻ ഉള്ള വിമുഖത കൊണ്ടു പിശുക്കൻ ആയിരുന്നിട്ടു കൂടി പൈസ ചിലവാക്കി കല്യാണം നടത്തി.

ശോഭ വന്നു കേറിയ അന്ന് തൊട്ടു രാഘവൻ നായർ രുടെ കസേരക്ക് ഇളക്കം തട്ടി തുടങ്ങിയിരുന്നു. പക്ഷെ അവിടെയും കഥാകാരൻ പഴയ ഗ്ലോറിഫിക്കേഷൻ നടത്തുന്നുണ്ട്. വിയർത്തു നാറിയ അവസ്ഥയിൽ എല്ലാവരും ചോറുണ്ണുന്നതിന്റെ ഇടയിൽ കേറി ഞാൻ ആണ് ഇവിടെ രാജാവ് എന്ന് ഷോ കാണിക്കാൻ വേണ്ടി ഓടി വന്ന രാഘവൻ നായരെ ശോഭ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നുണ്ട്.

അളിയനോട് ഇതിനു മുൻപ് അന്നം കഴിക്കുംമ്പോൾ രാജാവ് വന്നാലും എഴുനെൽകരുതെന്നു പറഞ്ഞ് പോയ പുള്ളിയാണ് ഇങ്ങനെ കാണിക്കുന്നതെന്നു ഓർക്കണം എന്തൊരു വിരോധാഭാസം !!!!

ആദ്യം മര്യാദക്ക് ദുർഗന്ധം സഹിക്കാതെ ഓടി പോയ അവളെ ഗർഭിണി ആക്കി ഡോക്ടറെ കാണാൻ കൊണ്ടു പോകാൻ നോക്കിയപ്പോ മാത്രം ആണ് ശോഭ പൊട്ടിത്തെറിച്ചതു. അത്ര പോലും മാന്യത രാഘവൻനായരുടെ പത്താം ക്ലാസ് പോലും ജയിക്കാൻ പറ്റാത്ത അനിയത്തിക്കില്ലാതെ പോയി....

എന്റെ ചേട്ടന്റെ വിയർപ്പ് ആട്ടിൻ സൂപ്പാണെന്നും അതിന്റെ മണം ലക്സ് സോപ്പിന്റെ മണത്തെക്കാൾ കിടു ആണെന്നും ഒക്കെ അടിച്ചു വിടുന്നുണ്ട്.

ശരിക്കും സ്വച്ഛാധിപത്യത്തിനു അടിമപെട്ട ജനത തന്റെ അധിപനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകും എന്ന് കാണിക്കുന്ന scene ആയിരുന്നു അത്.

എന്ന ആ കഞ്ഞിയിൽ ഇൽ ഇച്ചിരി ഒഴിച്ച് കഴിച്ചോ ന്നു ശോഭ പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി പോയി പക്ഷെ അവളുടെ മാന്യതയും സംസ്കാരവും അതിനനുവദിച്ചില്ല ബുദ്ധിമാന്റെ ആയുധം എടുത്തു ചാട്ടം അല്ലെന്നു അവൾക്കറിയാം.

പിന്നീട് തന്റെ നേരെ കുരച്ചു ചാടിയവളുടെ കല്യാണത്തിന് വേണ്ട പൈസ കൊടുക്കാൻ വേണ്ടി ശോഭ യുടെ മുൻപിൽ രാഘവൻ നായർ നിന്ന് കരഞ്ഞതും സ്വത്തു ഭാഗം വെച്ച് ഈ കാട്ടാള ഭരണത്തിന് അറുതി വരുത്തിയതും ശോഭ എന്ന ഒറ്റയാൻ പോരാളിയുടെ മിടുക്കും കഴിവും കൊണ്ടാണ്.

അത് മനസിലാക്കാൻ കഴിവില്ലാതെ ഞങ്ങൾക്കു സ്വാതന്ത്ര്യം വേണ്ട ചങ്ങല മതി ആചാരങ്ങൾ അങ്ങനെ തന്നെ സംരക്ഷിച്ചാൽ മതി എന്നൊക്കെ പറഞ്ഞു ശോഭ യുടെ അച്ഛനും ഭർത്താവ് വും തള്ളി പറയുന്നിടത്തു പടം അവസാനിക്കുന്നു.

എഴുത്തുകാരന്റെ male chauvinism കൊണ്ടു മാത്രം അർഹത പെട്ട ഹീറോയിസവും കയ്യടിയും നഷ്ടപ്പെട്ട ശോഭ പതിവ് പോലെ വെറുക്കപ്പെട്ട മുഖം ആയി അഭ്രപാളിയിൽ മറഞ്ഞു.

ഈ സിനിമ മൂലം ചുമ്മാ വലിയ മെനക്കേടൊന്നും കൂടാതെ ഇന്നും ഇത് പോലെ ആങ്ങളമാർ പെങ്ങൾമാരെയും അനിയൻമാരെയും ഒക്കെ പറ്റിച്ചു ജീവിക്കുന്നു,

മൂരാച്ചി സർക്കാരും സോഷ്യലിസവും പോലെ...

ശോഭ ആയിരുന്നു ശരി ശോഭ മാത്രം ആയിരുന്നു ശരി.``