വിട്ടുവീഴ്ചക്ക് തയ്യാറുള്ളവരുണ്ട്; മീ ടുവിന് കാരണം അത്; തുറന്നുപറഞ്ഞ് രഞ്ജിനി; വിഡിയോ

ഫെമിനിസം എന്ന വാക്കിനെ പലരും വളച്ചൊടിച്ചെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പുരുഷവിരുദ്ധമല്ല ഫെമിനിസം എന്ന ആശയം. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നതുപോലും വിഡ്ഡിത്തമാണ്. മോശം അനുഭവം ഉണ്ടാകുമ്പോൾ മിണ്ടാതെ സഹിച്ച്, പിന്നീട് പ്രതികരിക്കുമ്പോഴാണ് മീ ടു ഉണ്ടാകുന്നത്. അപ്പോൾ തന്നെ പ്രതികരിച്ചാൽ മീ ടു ഉണ്ടാകില്ലെന്നും രഞ്ജിനി ജമേഷ് ഷോയിൽ പറഞ്ഞു.

''ഫെമിനിസത്തിന്റെ അർഥം ആർക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞു. അതല്ല ഫെമിനിസം. സ്ത്രീകൾക്ക് വോട്ടവകാശം പോലുമില്ലാത്ത കാലത്ത് രൂപംകൊണ്ട ശക്തമായ മൂവ്മെന്റ് ആണ് ഫെമിനിസം. പുരുഷനേക്കാൾ നല്ലതാണ് സ്ത്രീ എന്നല്ല. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. 

മറിച്ച് അമ്മയാകാനുള്ള കഴിവുൾപ്പെടെ സ്ത്രീകൾക്കുള്ള സവിശേഷതകൾ പുരുഷനില്ല. നമ്മളെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഡിത്തമാണ്. 

ഞാൻ ഫെമിനിസ്റ്റാണ്. പക്ഷേ ഈ പുതിയ അർഥമുള്ള ഫെമിനിസ്റ്റ് അല്ല. ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാൻ ഫെമിനിസ്റ്റുകൾ തന്നെ ഭയക്കുന്ന കാലമാണ്. പലരും ഫെമിനിസം എന്ന വാക്കിനെ തെറിയായിട്ടാണ് കാണുന്നത്. 

മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്. അപ്പോൾ തന്നെ പ്രതികരിച്ചാൽ മീ ടു ഉണ്ടാകില്ല. അതിൽ പ്രസക്തിയില്ല. അങ്ങനെയൊരു സംഭവമുണ്ടായാൽ നോ പറയാനും പ്രതികരിക്കാനും എനിക്കറിയാം. പക്ഷേ അങ്ങനെയൊരു സാഹചര്യമില്ലാത്തവരുമുണ്ട്. അതുകൊണ്ടാകാം അവര്‍ പിന്നീട് പ്രതികിരിക്കുന്നത്. മീ ടു ക്യാംപെയിൻ നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്.

പേരുപറയാതെയുള്ള മീ ടു വെളിപ്പെടുത്തലുകളോട് യോജിപ്പില്ല. ഒരു മാറ്റത്തിന് വേണ്ടിയാണല്ലോ ക്യാംപെയിൻ. ആരാണ് മോശമായി പെരുമാറിയത് എന്നും എന്നോടാണ് പെരുമാറിയതെന്നും തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. 

ഈ ലോകത്ത് അവസരങ്ങൾ മുതലെടുക്കുന്നവരും ഉണ്ട്,  വിട്ടുവീഴ്ചക്ക് തയ്യറായിട്ടുള്ളവരും ഉണ്ട്. അങ്ങനെ വരുമ്പോൾ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തവരും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരും. അതിനോട് നോ പറയാൻ പറ്റാതെ വരുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്''-  രഞ്ജിനി പറഞ്ഞു.