ശവത്തെ ഏറ്റെടുത്ത് നടത്തിയ ഹർത്താൽ ഒാർമയില്ലേ; സന്ദേശത്തിൽ ശ്യാമിനു മറുപടി

സന്ദേശം സിനിമയെ വിമർശിച്ച ശ്യാം പുഷ്ക്കരന് മറുപടിയുമായി നടൻ ഹരീഷ് പേരടി. സന്ദേശം സിനിമ ഒരു സന്ദേശവും നൽകുന്നില്ലെന്നും ചിത്രം മുന്നോട്ടുവെക്കുന്ന ആശയത്തിൽ വിയോജിപ്പുണ്ടെന്നുമായിരുന്നു റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്യാം പുഷ്കരന്‍ പറഞ്ഞത്.

ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി കുറിച്ചു. 

സന്ദേശം എന്ന സിനിമ നൽകുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്ക് സംശയമുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളയാളാണ് ഞാൻ. പക്ഷേ സിനിമ വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞുവെക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്''-ഇതായിരുന്നു ശ്യാം പുഷ്കരന്റെ അഭിപ്രായം.

ശ്യം പുഷ്‌കരന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലുമായി താരതമ്യം ചെയ്താണ് ഹരീഷ് പേരടി ശ്യാമിനെ വിമർശിച്ചത്.

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ എത്തിയ സന്ദേശം എക്കാലത്തെയും സിനിമാപ്രേമികളുടെ ഇഷ്ടസിനിമയാണ്. അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.ശ്രീനിവാസന്‍, ജയറാം, തിലകന്‍, കവിയൂര്‍ പൊന്നമ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ തുടങ്ങിയവരുടെ അഭിനയപ്രകടനവും ചിത്രത്തിന്റെ ആകർഷണമായിരുന്നു.