വീട്ടിലുണ്ട്, കുറച്ച് തരാം; കരിങ്കോഴി വില്‍പനക്കാരന് ഒമർ ലുലുവിന്റെ മറുപടി; വിഡിയോ

സോഷ്യൽ മീഡിയയിൽ കരിങ്കോഴി വിൽപന തകർക്കുന്നതിനിടെ കച്ചവടവുമായി എത്തിയ യുവാവിന് മറുപടിയുമായി ഒമർ ലുലു. അഡാറ് ലവിന്റെ വിശേഷങ്ങൾ അറിയിച്ചുള്ള ലൈവ് വിഡിയോയിൽ ആണ് ‘കരിങ്കോഴി വേണോ’ എന്നൊരാൾ കമന്റ് ചെയ്തത്.  ‘കരിങ്കോഴി വീട്ടിലുണ്ട്, വേണമെങ്കിൽ കുറച്ച് അങ്ങോട്ട് തരാം’ എന്നായിരുന്നു ഒമറിന്റെ മറുപടി. പുതിയ ക്ലൈമാക്സുമായി നാളെ തിയേറ്ററിലെത്തുന്ന അഡാർ ലവിൻറെ വിശേഷങ്ങൾ പങ്കുവെയ്ക്കാനാണ് ഒമർ ലുലു ലൈവിലെത്തിയത്. 

കരിങ്കോഴി കച്ചവടത്തെക്കുറിച്ച് കൂടുതൽ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ സംവിധായകൻ പിന്നീട് സിനിമയുടെ വിശേഷങ്ങളിലേയ്ക്ക് കടന്നു. 

ഒമര്‍ ലുലുവിന്റെ വാക്കുകൾ

''പുതിയ ക്ലൈമാക്സ് നാളെ എത്തും. ക്ലൈമാക്സിനെ സംബന്ധിച്ചായിരുന്നു പലർക്കും വിയോജിപ്പ്.  സങ്കടകരമായ അവസാനം ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് ക്ലൈമാക്സ് മാറ്റാൻ തീരുമാനിച്ചത്. നാളെ മുതൽ ചിത്രം ഹാപ്പി എൻഡിങ് ആണ്.

ഒറ്റദിവസം കൊണ്ടാണ് ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത്. ഉറങ്ങാതെ വളരെ കഷ്ടപ്പെട്ടാണ് ഈ രംഗം പൂർത്തിയാക്കിയത്. എന്നെ സംബന്ധിച്ചടത്തോളം ‘എന്റെ ബാഹുബലി’യായിരുന്നു ഈ സിനിമ. എനിക്ക് ഇത്രയൊക്കെയേ ചെയ്യാന്‍ അറിയൂ. തമിഴിലും തെലുങ്കിലുമൊക്കെ ചിത്രം നന്നായി വരുന്നുണ്ടെന്ന് കേൾക്കുന്നു. ചെറിയ കുട്ടികളൊക്കെ ഉപയോഗിച്ച് ഇങ്ങനെയൊരു ചിത്രം പൂർത്തീകരിക്കുന്നതിന് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു.

പ്രിയയോടുള്ള ഇഷ്ടക്കേടുകൊണ്ട് ചിത്രത്തെ വെറുക്കരുത്. ഇവരൊക്കെ ചെറിയ കുട്ടികളല്ലേ? പ്രിയ മാത്രമല്ല വേറെ എത്രയോ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. അവരെല്ലാം പുതുമുഖങ്ങളാണ്. പോരായ്മകളെ നിങ്ങൾ ക്ഷമിക്കുക. ഹാപ്പി വെഡ്ഡിങിനെക്കാളും ചങ്ക്സിനെക്കാളും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് അഡാറ് ലൗവ്. അത്രയേറെ ‍കഷ്ടപ്പെട്ടിട്ടുണ്ട്.

സിഐഡി മൂസയിലെ ക്യാപ്റ്റൻ രാജുവിന്റെ അവസ്ഥയാണ് ഇപ്പോൾ എനിക്ക്, എന്റെ വണ്ടി ഞാൻ തന്നെ തള്ളേണ്ടി വരുന്നു. ആരെങ്കിലുമൊക്കെ പിന്തുണയ്ക്കൂ. നിങ്ങൾ എല്ലാവരും നാളെ അഡാറ് ലവ് തിയറ്ററുകളിലെത്തി കാണണം. പുതിയ ക്ലൈമാക്സ് നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വാസം.''

നേരത്തെ അഡാറ് ലവ് സിനിമയുമായി ബന്ധപ്പെട്ട് ഒമർ ലുലു പങ്കുവച്ച പോസ്റ്റിന് താഴെയാണ് കരിങ്കോഴി വില്‍പനയുടെ പരസ്യം ആദ്യമെത്തുന്നത്. സംവിധായകൻ ഏത് പോസ്റ്റ് എഴുതിയാലും അതിനുതാഴെ കരിങ്കോഴി വിൽപനയുടെ പരസ്യം. ഉടമയുടെ ഫോൺ നമ്പർ അടക്കം നൽകിയായിരുന്നു ഈ പരസ്യം. തുടര്‍ന്ന് ട്രോളന്മാര്‍ സംഭവം ഏറ്റെടുത്തതോടെ അതിനു താഴെയും ഇതേ പരസ്യമെത്തി.