നെറിയും ധാർമികതയും ഉണ്ടെന്നു കരുതുന്നു, ഇനി പ്രതീക്ഷ മമ്മൂക്കയിൽ: ഷമ്മി തിലകൻ

അഭിപ്രായങ്ങൾ നിർഭയം പറയുന്നതിൽ നടൻ ഷമ്മി തിലകൻ എന്നും ഒരു പടി മുന്നിലാണ്. ഏറെക്കുറെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പോലെ തന്നെ. നെഞ്ച് വിരിച്ച് എവിടേയും നേര് പറയുന്ന പ്രകൃതത്തിനുടമ. 

മമ്മൂട്ടി നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകരെ അടക്കം ക്രൂവിൽ നിന്നും ഒഴിവാക്കുന്നതാണ് വിവാദമാകുന്നത്. 35 ദിവസത്തോളം ഷൂട്ട് ചെയ്ത ശേഷം ക്വീൻതാരം ധ്രുവനെ ഒഴിവാക്കിയത് ചർച്ചയായിരുന്നു. മൂന്നാം ഷെഡ്യൂളിന് ഒരുങ്ങുമ്പോൾ അഭിനേതാക്കളിലും ടെക്നീഷ്യനിലും കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു. 

ക്യാമറമാൻ ഗണേഷ് രാജവേലുവാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രമുഖൻ. തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നുളളത് സത്യമാണെന്നും എന്താണ് കാരണമെന്ന് തന്നോട് ഇതു വരെ പറഞ്ഞിട്ടില്ലെന്നും ഗണേഷ് രാജവേലു മനോരമ ന്യൂസ് ഡോട്കോമിനോട് പറഞ്ഞു.  southern india cinematographers association (SICA) യ്ക്ക് ഞാൻ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. 

അസോസിയേഷനിലെ ആളുകൾ അണിയറ പ്രവർത്തകരുമായി സംസാരിക്കുന്നുണ്ട്. അതിനു ശേഷം ഈ സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ വെളിപ്പെടുത്തും– ഗണേഷ് രാജവേലു മനോര ന്യൂസിനോട് പറഞ്ഞു. മോഹൻലാൽ– വിജയ് ചിത്രം ജില്ല, സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം ആദവൻ, മോഹൻലാൽ ചിത്രം കാസനോവ എന്നീ സിനിമകളുടെ ഛായഗ്രഹകനാണ് ഗണേഷ് രാജവേലു. പ്രമുഖ ക്യാമറമാൻ മനോജ് പിളളയാണ് പകരക്കാരൻ. കലാ സംവിധായകൻ സുനിൽ ബാബുവാണ് സ്ഥാനചലനം വന്ന മറ്റൊരാൾ. മോഹൻദാസാണ് പകരക്കാരൻ.

ധ്രുവനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാർമികതയുമൊക്കെ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടെന്നാണ് ഞാനും പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തിൽ മമ്മൂക്കയിൽ മാതമാണ് എല്ലാവരുടേയും പ്രതീക്ഷ– ഇതായിരുന്നു ഷമ്മിയുടെ വരികൾ.