പിണക്കം മാറ്റാന്‍ ചെന്നു; കണ്ടത് ചേച്ചിയുടെ ചേതനയറ്റ ശരീരം; കണ്ണുനിറഞ്ഞ് ഉർവശി: വിഡിയോ

കൽപ്പനയോട് മരിക്കുന്നതിന് മുൻപ് കുറച്ച് കാര്യങ്ങൾ പറഞ്ഞുതീർക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഇപ്പോഴും ഉർവശി. കണ്ണുനിറഞ്ഞ് ആ ഒാർമകൾ ഉർവശി മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ പങ്കുവച്ചപ്പോൾ പ്രേക്ഷകനും കരഞ്ഞുപോയി. ‘കൊച്ചിലേ മുതലേ തന്നെ അവള്‍ എന്നെ ഭരിക്കുമായിരുന്നു. അതിനുവേണ്ടി അവൾക്ക് ദൈവം നൽകിയതായിരുന്നു എന്നെ. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. അവളുടെ താഴെയുള്ളയാളെന്ന രീതിയില്‍ എല്ലാ കാര്യവും ഞാൻ അനുസരിക്കുമായിരുന്നു. വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ പിണങ്ങിയത്. 

അവള്‍ പറഞ്ഞത് കേൾക്കാതെയായിരുന്നു ഞാൻ ആ തീരുമാനമെടുത്തത്. കൽപന പറഞ്ഞിരുന്ന വസ്ത്രമാണ് ധരിച്ചുകൊണ്ടിരുന്നത്. സിനിമകൾ കണ്ട് അഭിപ്രായം പറഞ്ഞിരുന്നതും അവൾ തന്നെ. അങ്ങനെയുള്ള ഞാൻ ആ തീരുമാനവുമായി മുന്നോട്ടുപോയപ്പോൾ ഞങ്ങൾക്കിടയിൽ ചെറിയ അകൽച്ച വന്നു.’

‘25ാം തിയതി കൽപന ചേച്ചി മരിക്കുന്നു. 23ാം തിയതി ഒരു പ്രോഗ്രാമിന്റെ ഭാഗമായി ഞാൻ തിരുവനന്തപുരത്തെത്തി. പരിപാടി കഴിഞ്ഞു നേരെ കൊച്ചിയിലേക്ക് പോകാമെന്നും മോനെ അവിടെ നിര്‍ത്തി ചേച്ചി–അനിയത്തി പിണക്കം മാറ്റണമെന്നും ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. അമ്മയോടും കാര്യം പറഞ്ഞു. 26ാം തിയതി ഞാൻ അവിടെ എത്തുമെന്നും അറിയിച്ചു. എന്റെ മോനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ചേച്ചി ഹൈദരാബാദില്‍ പോകാനായി നില്‍ക്കുകയാണെന്നും ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നുമായിരുന്നു അന്ന് അമ്മ പറഞ്ഞത്. എന്നാല്‍ പറഞ്ഞ ദിവസം ഞാന്‍ ചെല്ലുമ്പോള്‍ അവളുടെ മൃതശരീരമാണ് കാണുന്നത്. കുറേ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമം ഇപ്പോഴുമുണ്ട്. പക്ഷേ നമ്മുടെ ജീവിതം നമ്മൾ ആഗ്രഹിക്കുന്നതുപോലെയല്ലല്ലോ നടക്കുന്നത്.’ഉർവശി പറഞ്ഞു. വിഡിയോ കാണാം.