കുളു-മണാലിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഈ സാഹചര്യത്തിൽ തമിഴ് സിനിമാ നടന്‍ കാര്‍ത്തിയും സംഘവും അവിടെ കുടുങ്ങി. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാര്‍ത്തി ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ എത്തി. താന്‍ സുരക്ഷിതനാണെന്ന് ട്വീറ്ററിലൂടെ കാര്‍ത്തി അറിയിച്ചു.
ആറ് ദിവസം മുന്‍പാണ് ദേവ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മണാലിയിലെത്തിയത്. മൂന്ന് ദിവസം മുന്‍പ് കാര്‍ത്തിയും മണാലിയില്‍ എത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങി കിടന്നു.
റോഡുകളും പാലങ്ങളും തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടത് കാരണം താരം ലൊക്കേഷനിലേക്കു പോവാതെ ചെന്നൈയിലേക്ക് തിരിച്ചു. അഞ്ചു മണിക്കൂറോളം കാര്‍ത്തി റോഡില്‍ കുടുങ്ങി കിടന്നു.
'മഴയുടെയും മഞ്ഞുവീഴ്ചയുടെയും പശ്ചാത്തലത്തിൽ ചില സീനുകൾ എടുക്കണമായിരുന്നു. അവിടെ ഞങ്ങൾ എത്തുമ്പോൾ അതിനു പറ്റിയ ശാന്തമായ കാലാവസ്ഥയുമായിരുന്നു. പെട്ടെന്നാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. വലിയ പാറകൾ ഉരുണ്ട് താഴേക്ക് വീഴുന്നുണ്ടായിരുന്നു. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
4-5 മണിക്കൂറുകളോളം കാറിൽ കുടുങ്ങി. ശേഷം സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി അടുത്തുള്ള ഗ്രാമത്തിൽ തങ്ങാൻ നിർബന്ധിതനാകുകയായിരുന്നു.' കാർത്തി പറയുന്നു. താൻ സുരക്ഷിതനാണെന്നും ചെന്നൈയിലേക്ക് തിരിച്ചെത്തിടെന്നും പിന്നീട് കാർത്തി ട്വിറ്ററിലൂടെ അറിയിച്ചു. 55 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ദേവ്. മണാലിയിലെ ചിത്രീകരണം മുടങ്ങിയതുമൂലം നിർമാതാക്കൾക്ക് 1.5 കോടിയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്.