കുട്ടിക്കഥകളുടെ മുത്തച്ഛന് പിറന്നാൾ; എഴുപത്തിയഞ്ചിന്റെ നിറവിൽ സിപ്പി പള്ളിപ്പുറം

75ാം പിറന്നാള്‍ മധുരമുണ്ട് കുട്ടിക്കഥകളുടെ മുത്തച്ഛന്‍ സിപ്പി പള്ളിപ്പുറം. രചനയില്‍ നാഴികക്കല്ലുകള്‍ പലതും പിന്നിട്ട അദ്ദേഹം  ഇപ്പോള്‍ നൂറ്റിയെഴുപത്തഞ്ചാം പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അധ്യാപകനായും എഴുത്തുകാരനായും കുട്ടികളുടെ  മനസുകീഴടക്കിയ  സിപ്പി പള്ളിപ്പുറത്തിന്റെ എഴുത്തുജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 

പാഠപുസ്തകങ്ങളിലെ കവിതകള്‍ മാത്രം പഠിച്ചും പഠിപ്പിച്ചും വിരസത തോന്നിയതില്‍ നിന്നാണ് സിപ്പിയിലെ കവി ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. കുട്ടികവിതകളില്‍ തുടങ്ങി, പിന്നെ കഥകളിലേക്കും നോവലുകളിലേക്കും പടര്‍ന്നു കയറി. സാഹിത്യത്തിന്റെ രീതിമാറിയെങ്കിലും ഒന്നുമാത്രം മാറിയില്ല,  ആസ്വാദകര്‍. പൂക്കളെയും പുഴകളെയും കാടുകളെയും സ്നേഹിക്കുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനായതാണ് തന്റെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം കണക്കുകൂട്ടുന്നത്.

ജി ശങ്കരക്കുറുപ്പിന്റെ കവിതകളോടായിരുന്നു എന്നും പ്രിയം. രചനയ്ക്ക് പ്രേരണയായതും അതുതന്നെ . ബാലസാഹിത്യത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒട്ടേറെ അവാര്‍ഡുകള്‍ നേടി. തകഴിയുടെയും കുഞ്ഞുണ്ണി മാഷിന്റെയും കൈയ്യില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത് ഇപ്പോഴും 

ഒാര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. സിപ്പിയിലെ സാഹിത്യകാരനെ മാത്രമല്ല, അധ്യാപകനെയും തേടിയെത്തി അവാര്‍ഡുകള്‍. 

വായനാദിനത്തില്‍ കൊച്ച് കൂട്ടുകാര്‍ എഴുതിയ കത്തുകള്‍ വായിച്ച്, പേരക്കുട്ടിക്കൊപ്പം കളിച്ചുനടന്ന്, എഴുപത്തിയഞ്ചാമത്തെ വയസിലും, പുതുതലമുറ മറന്നുപോയ വായനാശീലം തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം