സെയ്ഫിന് ഇഷ്ടം മറ്റൊരു പേര്, തൈമൂർ എന്റെ ഇഷ്ടമായിരുന്നു; കരീന

തൈമൂർ അലിഖാൻ പട്ടൗഡി, ജനിച്ചനാൾ മുതൽ മാധ്യമങ്ങളുടെ പ്രിയങ്കരനാണ് സെയ്ഫ് അലിഖാന്റെയും കരീനയുടെയും പൊന്നോമന. നീലകണ്ണുമായി ജനിച്ച തൈമൂറിന്റെ പേരിനെച്ചൊല്ലിപ്പോലും വിവാദങ്ങളുണ്ടായിരുന്നു. ഇന്ത്യകീഴടക്കിയ പേർഷ്യൻ ചക്രവർത്തി തൈമുറിന്റെ പേര് മകന് നൽകിയത് രാജ്യസ്നേഹമില്ലായ്മയാണെന്നുവരെ വിവാദമുണ്ടായി. വിവാദങ്ങളിലൊന്നും കൂസാതെ സെയ്ഫും കരീനയും ഈ പേരുതന്നെ മകന് നൽകി. 

എന്നാൽ ഇപ്പോൾ മകന് ആദ്യം ഇടാൻ കണ്ടുവച്ചിരുന്ന പേര് ഇതായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്മ കരീന. ഫയിസ് എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. കാവ്യാത്മകമായ പേര് സെയിഫിന് ഏറെ ഇഷ്ടമായിരുന്നു. എന്നാൽ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേദിവസം തന്റെ ഇഷ്ടപ്രകാരമാണ് തൈമൂർ എന്ന പേര് തിരഞ്ഞെടുത്തത്. തൈമൂർ എന്നാൽ ഇരുമ്പെന്നാണ് അർഥം. ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ മകന് ഇരുമ്പ് പോലെ നിശ്ചയദാർഢ്യമുള്ളവനായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. തൈമൂർ എന്ന പേര് തന്റെ നിർബന്ധപ്രകാരമാണ് മകനിട്ടതെന്ന് കരീന് പറയുന്നു.

മാധ്യമങ്ങൾ മകനെ വിടാതെ പിന്തുടരുന്നത് അലോസരപ്പെടുത്താറുണ്ട്. 14 മാസം മാത്രം പ്രായമായ കുഞ്ഞാണ് തൈമൂർ,  അവന്റെ ഹെയർസ്റ്റൈലിനെക്കുറിച്ച് പോലും മാധ്യമങ്ങൾ എഴുതുന്നത് കാണുമ്പോൾ നീരസം തോന്നാറുണ്ട്. കാമറ എവിടെ കണ്ടാലും അതിലേക്ക് നോക്കി ചിരിക്കുന്നത് തൈമൂറിന് ശീലമായെന്നും കരീന വെളിപ്പെടുത്തി.