അവർ മക്കളെയും സിനിമയില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു: മല്ലിക സുകുമാരൻ

കടപ്പാട്; ഫെയ്സ്ബുക്ക്

ഭർത്താവ് സുകുമാരനെ സിനിമയിൽ നിന്ന് അകറ്റാൻ ശ്രമിച്ചവർ‍ മക്കളെയും ഒറ്റപ്പെടുത്താൻ ശ്രമിച്ചു എന്ന് നടി മല്ലിക സുകുമാരൻ. സംവിധായകൻ വിനയൻ കൈപിടിച്ചില്ലായിരുന്നുവെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ലെന്ന് മല്ലിക മനസ് തുറന്നു.  വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്‍റെ പൂജാവേളയിൽ സംസാരിക്കുകയായിരുന്നു മല്ലിക.

വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനും ഉരിയാടാ പയ്യനും എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയിൽ എത്തുന്നത്. സത്യം, മുത്തുവിന്റെ സ്വപ്നവും മീരയുടെ ദുഖവും പൃഥ്വിരാജിന് ബ്രേക്ക് നൽകിയ ചിത്രങ്ങളായിരുന്നു.

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. പുതുമുഖമായ രാജാമണിയാണ് നായകനാകുന്നത്. ഹണിറോസ് ആണ് നായിക. മണിയുടെ ജീവിതം അതേ പടി പകർത്തുകയല്ല ചെയ്യുന്നത്. ‘മണിയുടെ നിറം അദ്ദേഹത്തെ സിനിമയില്‍ മാറ്റി നിര്‍ത്താന്‍ കാരണമായിട്ടുണ്ട്. കറുപ്പിനെക്കുറിച്ചും ദളിതരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ നാം സംസാരിക്കാറുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍. അത്തരം കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.’– വിനയന്‍ പറഞ്ഞു.

ഈ മാസം 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. 2018 മാര്‍ച്ച് അവസാനത്തോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ജോയ് മാത്യു, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റോണ്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഉമര്‍ മുഹമ്മദാണ് തിരക്കഥ തയാറാക്കുന്നത്​.