അനുഭവത്തിന്റെ തീക്കനൽ ചവിട്ടിയ ഒരുപാടു സുജാതമാരുടെ ജീവിതങ്ങൾക്കൊപ്പം നടക്കുകയാണു മഞ്ജുവാരിയർ. വാക്കുകൾ കൊണ്ടെഴുതാൻ കഴിയാത്തവിധം സുജാത പലരിലും ഒരു കരച്ചിലായി പുനർജനിക്കുന്നുവെന്നറിഞ്ഞപ്പോൾ നടിയെന്ന നിലയിൽ ആഹ്ലാദം. കണ്ടുപരിചയിച്ച സുജാതമാരെ വീണ്ടും ഓർത്തെടുക്കുന്നു മഞ്ജു വാരിയർ. 'നാഗർകോവിലിൽ താമസിക്കുമ്പോൾ എനിക്ക് നാലോ അഞ്ചോ വയസ്സേയുള്ളൂ. വീട്ടിൽ സഹായത്തിന് ആളെയൊന്നും നിർത്താൻ വലിയ പാങ്ങില്ലാതിരുന്നിട്ടും വീട്ടുവേലയ്ക്കെത്തുമായിരുന്ന പാട്ടി. പാട്ടിക്കൊപ്പം സംസാരശേഷിയില്ലാത്ത ഒരു മകനുമുണ്ടായിരുന്നു. ആ ഏട്ടനും പാട്ടിയുടെ കൊച്ചുമക്കൾക്കുമൊപ്പമായിരുന്നു അന്നു ഞാൻ കളിച്ചു വളർന്നത്' ' - മഞ്ജു വാരിയർ പറഞ്ഞു.
പിന്നെയും ചിലർ
അവധിക്കാലത്തു തൃശ്ശൂരിലെ പുള്ളിലെ വീട്ടിലെത്തുമ്പോൾ കല്യാണിയുണ്ടാവും സഹായത്തിന്. മുണ്ടും ബ്ലൗസും ധരിക്കുന്ന കല്യാണി ഈയിടെയാണു മരിച്ചത്. മരിക്കുംവരെ മുണ്ടും ബ്ലൗസും മാത്രം ധരിച്ച കല്യാണിച്ചേച്ചി വീട്ടിലെ ഒരംഗമായിരുന്നു. കല്യാണിയൊരു കഥയായിരുന്നു. ആലുവയിലെ വീട്ടിൽ ഒരുപാടു സുജാതമാരുണ്ടായിരുന്നു. ശാന്തച്ചേച്ചിയും അംബികേച്ചിയും ഏലിയാമ്മയും ത്രേസ്യാമ്മയും സുഹറാത്തയും പാത്തൂത്തയുമെല്ലാം അവരുടെ കഥകൾ പറയുമായിരുന്നു. അതിൽ സങ്കടവും സന്തോഷവും ഇഴചേർന്നിരുന്നു. അവരെല്ലാം എനിക്കന്നു വേണ്ടപ്പെട്ടവരായിരുന്നു. ഷീജച്ചേച്ചിയാണിപ്പോൾ കൂടെ.
സുജാത
സ്കൂൾ വിദ്യാർഥിയായി അഭിനയിക്കുന്നതായിരുന്നു ഉദാഹരണം സുജാതയിലെ ഏറ്റവും വലിയ എക്സൈറ്റ്മെൻറ്. ഈ കഥ എന്റേതാണെന്നും ഇതിലെ മകളെപ്പോലെയായിരുന്നു പണ്ടു ഞാനെന്നും പടം കണ്ടു ഞാനെന്റെ അമ്മയെ വിളിച്ചെന്നും പറഞ്ഞ് ഒട്ടേറെ പേർ ഇതിനകം വിളിച്ചഭിനന്ദിച്ചതാണു സുജാതയുടെ വിജയം. സ്നേഹത്തോടെ ഓടി വന്നു നെറുകയിൽ ഉമ്മ വയ്ക്കാൻ എവിടെയും എനിക്കൊരമ്മ ഉണ്ടാകാറുണ്ട്. ഏത് ആൾത്തിരക്കിൽപ്പെട്ടാലും ഒരു സ്പർശം കൊണ്ടുപോലും നോവിക്കുകയോ ഇഷ്ടക്കേടുണ്ടാക്കുകയോ ചെയ്യാത്തവരാണെല്ലാവരും. അതൊരു ഭാഗ്യമാണ്. അതാണെന്റെ ശക്തിയും.
പുതിയ ചിത്രങ്ങൾ
മോഹൻലാലിനൊപ്പം അതിഥി വേഷത്തിൽ എത്തുന്ന 'വില്ലൻ' റിലീസിനൊരുങ്ങി. ആമി ചിത്രീകരണം പൂർത്തിയാകുന്നു. ആമി അപ്രതീക്ഷിതമായി കൈവന്ന മഹാഭാഗ്യമാണ്. ആമിയെന്ന കഥാപാത്രത്തേക്കാൾ സംവിധായകൻ കമലിന്റെ പ്രതിഭയിലാണെന്റെ വിശ്വാസം. ഒടിയൻ ചിത്രീകരണം തുടരുകയാണ്. മറ്റു പുതിയ ചിത്രങ്ങളൊന്നും തീരുമാനമായിട്ടില്ല.