എയർ ഇന്ത്യ വിൽക്കാനുറച്ച് സർക്കാർ; ചർച്ചകൾ സജീവം

എയര്‍ഇന്ത്യ വില്‍ക്കുന്നതിനുളള ശ്രമങ്ങള്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍. എയര്‍ഇന്ത്യ വാങ്ങുന്നതിന് സാമ്പത്തിക ശേഷിയുളളവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. എയര്‍ഇന്ത്യ വില്‍ക്കുന്നതിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ റോഡ‍് ഷോയടക്കം സംഘടിപ്പിച്ചിരുന്നു. 

എയര്‍ഇന്ത്യ എംഡി, വ്യോമയാന സെക്രട്ടറി എന്നിവരാണ് വിൽപ്പനയ്ക്കുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. അധികം വൈകാതെ എയര്‍ഇന്ത്യ വില്‍ക്കുന്നതിന് സാധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ്സിങ് പുരി വ്യക്തമാക്കി. നേരിട്ടുളള വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വില്‍പനയ്ക്ക് തടസ്സമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍ഇന്ത്യ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരിശോധിക്കുന്നതിനും തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒരു മന്ത്രിതല ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. 58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. 

76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്. എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയര്‍ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയോളം രൂപയാണ് എയര്‍ഇന്ത്യയുടെ നഷ്ടം