യുഎഇയില്‍ വാട്സാപ് കോളുകള്‍ക്കുള്ള നിരോധനം നീക്കിയേക്കുമെന്നു നാഷനല്‍ ഇലക്‌ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി. വാട്‌സാപ്പുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഇളവു നല്‍കുന്നതെന്നാണ് സൂചന. അതേസമയം രാജ്യത്ത് ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്പനികളായ ഡു, ഇത്തിസാലാത്ത് എന്നിവയുടെ അനുമതി കൂടി ഇതിനു വേണ്ടിവരുമെന്നാണ് അറിയുന്നത്. 2017ല്‍ ഈ കമ്പനികളുടെ വിയോജിപ്പാണ് സ്കൈപ് കോളുകള്‍ നിലയ്ക്കാന്‍ കാരണമായത്.
വാട്സാപ് കോളുകള്‍ക്ക് നിരോധനം നീക്കിയേക്കുമെന്ന വാര്‍ത്തയോട് യുഎഇ ടെലികോം അതോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്‌കൈപ്, ഫെയ്സ് ടൈം, വാട്‌സാപ് തുടങ്ങിയ മൊബൈൽ ആപ്പുകളിലൂടെ വൊയ്‌പ് കോളുകള്‍ നടത്താനുള്ള അനുമതി വേണമെന്ന് ബിസിനസ് ലോകവും ആവശ്യപ്പെട്ട് വരികയായിരുന്നു. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വാട്സാപ് കോളുകള്‍ക്കുള്ള നിരോധനം നീക്കാന്‍ ആലോചിക്കുന്നതെന്നാണ് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍നിന്ന് ലഭിക്കുന്ന വിവരമെന്നും അല്‍ കുവൈത്തി പറയുന്നു.
പ്രതിമാസം ലാഭം 100 ദിർഹം
നിലവില്‍ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കോളുകള്‍ക്ക് (വൊയ്പ്) യുഎഇയില്‍ നിയന്ത്രണമുണ്ട്. യുഎഇയുടെ അംഗീകൃത ടെലികോം കമ്പനികളായ ഇത്തിസലാത്ത്, ഡു എന്നിവ നല്‍കുന്ന വൊയ്പ് കോൾ സേവനത്തിനു മാസം100 ദിര്‍ഹം നല്‍കണം. ബോട്ടിം, സീമി, യസര്‍ ചാറ്റ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് നിലവില്‍ ഇത്തരം കോളുകള്‍ നടത്തുന്നത്. കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണിലും ഇവയിലൊന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കണം ഇതേസമയം വാട്സാപ് കോള്‍ യാഥാര്‍ഥ്യമായാല്‍ ചെലവില്ലാതെ നാടുമായുള്ള കൂടുതല്‍ ബന്ധം അരക്കിട്ടുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസി സമൂഹം.