സംരംഭങ്ങൾക്ക് വായ്പ വൈകിപ്പിക്കരുത്; കർശന നിർദ്ദേശവുമായി ധനമന്ത്രാലയം

രാജ്യത്തെ ചെറുകിട– ഇടത്തരം സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് പൊതുമേഖലാ ബാങ്കുകൾക്ക് ധനകാര്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. വായ്പാ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകണമെന്നും ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്കാണ് ഇടത്തരം – ചെറുകിട സ്ഥാപനങ്ങള്‍ വഹിക്കുന്നതെന്നും വായ്പകൾ മുടങ്ങുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകൾ വായ്പകൾ നിഷേധിക്കുന്നതായി പരാതി വ്യാപകമായതോടെയാണ് ധനകാര്യ മന്ത്രാലയം നേരിട്ടിടപെട്ടിരിക്കുന്നത്. ചീഫ് ജനറൽ മാനേജറുടെയോ, ജനറൽ മാനേജരുടെയോ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ വേണം വായ്പാ ലഭ്യത ഉറപ്പുവരുത്താൻ നിയമിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.

ചെറുകിട– ഇടത്തരം സംരഭകർ എടുക്കുന്ന വായ്പകള്‍, ഈയിനത്തിലുളള കിട്ടാക്കടം, എന്നിവ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ ധനമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ട ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥനായിരിക്കും. നേരത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്ന വായ്പാപരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി ഉയര്‍ത്താന്‍ ആര്‍ബിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.