ടൂറിസം രംഗത്തെിനുണര്‍വേകി കേരള – കര്‍ണാടക ബിസിനസ് ടു ബിസിനസ് മീറ്റ്

ടൂറിസം രംഗത്തെിനുണര്‍വേകി കേരള – കര്‍ണാടക ബിസിനസ് ടു ബിസിനസ് മീറ്റ്. കേരളടൂറിസത്തിന് കര്‍ണാടകയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പ്രളയമേല്‍പ്പിച്ച തകര്‍ച്ചകള്‍ മറികടക്കാനായെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. കേരളത്തിലെയും കര്‍ണാടകയിലെയും ടൂറിസം സംരംഭകര്‍ക്കായാണ് ബെംഗളൂരുവില്‍ ബിസിനസ് ടു ബിനിനസ് മീറ്റ് ഒരുങ്ങിയത്.

കേരളത്തിലെയും കര്‍ണാടകയിലെയും ടൂറിസം സംരംഭകര്‍ക്ക്  നേരില്‍കാണുവാനും പുതിയ കരാറുകള്‍ ഒപ്പുവയ്ക്കാനുമുള്ള വേദിയായി ബിടുബിമീറ്റ്.  കേരളത്തില്‍ നിന്ന് 50സംരഭകരും കര്‍ണാടകയില്‍ നിന്ന്  250സംരംഭകരും മീറ്റില്‍ പങ്കെടുത്തു.  കേരളത്തിലേയ്ക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടക. പത്തുലക്ഷത്തിരണ്ടായിരത്തിഅറുപത്തിരണ്ട് വിനോദസഞ്ചാരികളാണ് കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയത്. 2017ലെ സഞ്ചാരികളുെട എണ്ണത്തേക്കാള്‍ ഒരുലക്ഷത്തിരണ്ടായിരം പേരുടെ വര്‍ധനയുണ്ടായി.

പ്രളയംമൂലം ടൂറിസം മേഖലയ്ക്ക് ക്ഷീണം സംഭവിച്ചെങ്കിലും, അതിവേഗം തന്നെ അതില്‍ നിന്ന് കരകയറാനായെന്നാണ് വിലയിരുത്തല്‍, സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഇത് വ്യക്തമാക്കുന്നതാണെന്ന് കേരളടഊരിസം മാര്‍ക്കറ്റിംഗ് ഡപ്യൂട്ടിഡയറക്ടര്‍ വി എസ് അനില്‍ പറഞ്ഞു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് നിലവില്‍ വന്നതും ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി. 

ബിസിനസ് ടു ബിസിനസ് മീറ്റിന്‍റെ ഭാഗമായി കേരളത്തിലെ കലാരൂപങ്ങളെ അണിനിരത്തി, പ്രത്യേക ന‍ൃത്തസംഗീതസില്‍പവും അരങ്ങേറി.