പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി ട്രാവല്‍ മാര്‍ട്ട്

പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താം പതിപ്പ്.   വില്ലിങ്ഡന്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗര കണ്‍വെഷന്‍ സെന്ററുകളിലാണ് കേരള ടൂറിസം ഒരു കുടക്കീഴില്‍ അണിനിരക്കുന്നത്. 

നെല്ലും, കൈത്തറിയും കുളവുമൊക്കെയായി കേരളത്തിലെ ഗ്രാമത്തിന്റെ മുഖമാണ് കാഴ്ച്ചക്കാരെ സ്വീകരിക്കുന്നത്. വയനാട്ടില്‍ നിന്നുള്ള ആദിവാസികളുടെ അമ്പും വില്ലും വിദേശികള്‍ക്ക് പുതിയ അനുഭവമായി.

 അകത്തേക്ക് കയറിയാല്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലകളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ട്. കാടും കരയും കായലും കടലും അടക്കം കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ മേളയിലുണ്ട്. നാടുകാണാന്‍ ആദ്യമായി കേരളത്തിലേക്കെത്തുന്ന വിദേശികള്‍ക്ക് വ‌ഴികാട്ടിയാവുകയാണ് ട്രാവല്‍ മാര്‍ട്ട്.

പ്രളയത്തിനുശേഷം തകര്‍ച്ചയിലേക്ക് നീങ്ങുന്ന കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പുതുജീവന്‍ പകരാന്‍ ട്രാവല്‍ മാര്‍ട്ട് വഴിയൊരുക്കുകയാണെന്ന് സംഘാടകര്‍ പറഞ്ഞു.

കേരളത്തിലെ വിനോദ സഞ്ചാര മേഖലയുെട വളര്‍ച്ചയ്ക്ക് പുതിയ മാര്‍‍‍ഗങ്ങള്‍ കണ്ടെത്താനുള്ള ചര്‍ച്ചയും ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.