നിർമാണമേഖലയെ പ്രതിസന്ധിയിലാക്കി കമ്പനികൾ സിമന്റ് വില കുത്തനെ കൂട്ടി. ഒരു ചാക്ക് സിമന്റിന് 35 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. സിമന്റ് കമ്പനികൾ നിയമവിരുദ്ധമായി സംഘടിച്ച് വിലകൂട്ടുകയാണന്ന് വ്യാപാരികൾ വെളിപ്പെടുത്തി. ചരക്കുസേവനനികുതി നിലവിൽ വരുമ്പോൾ സിമന്റ് വില കുറയുമെന്നതിനാൽ കൊള്ളലാഭം ഉറപ്പാക്കാൻ കമ്പനികൾ മുൻകൂട്ടി വില കൂട്ടുകയാണെന്ന് കെട്ടിടനിർമാതാക്കളുടെ സംഘടനയും ആരോപിച്ചു.
50കിലോ വരുന്ന ഒരുചാക്ക് സിമന്റിന്റെ കഴിഞ്ഞമാസത്തെ വില 365 രൂപ. ഇതാണ് ഒറ്റയടിക്ക് 400 രൂപയിലെത്തിയത്. 360 രൂപയ്ക്ക് വിറ്റിരുന്ന കമ്പനികൾ 395ലേക്കും വിലകൂട്ടി. കേരളത്തിൽ പ്രതിമാസം എട്ടുലക്ഷം ടൺ സിമന്റ് വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. വിലവർധന വഴി മലയാളികളുടെ കയ്യിൽ നിന്ന് ചോരാൻ പോകുന്നത് 56 കോടിരൂപ.
ഇത്തവണ കാര്യം ഇതുമാത്രമല്ല. ജൂലൈയിൽ ജി.എസ്.ടി വരുന്നതോടെ രാജ്യവ്യാപകമായി സിമന്റിന്റെ നികുതിയും കടത്തുകൂലിയും കുറയും. അപ്പോൾ വില കുറയ്ക്കേണ്ടിവരും. ഇത് മറികടക്കാൻ ജൂലൈ ആകുമ്പോഴേക്കും വില 430 രൂപയിലേക്ക് എത്തിക്കുകയാണ് സിമന്റ് കമ്പനികളുടെ ലക്ഷ്യമെന്ന് വ്യാപാരികളും കെട്ടിട നിർമാതാക്കളും ചൂണ്ടിക്കാണിക്കുന്നു. ജി.എസ്.ടി വരുമ്പോൾ ആ വിലയിൽ നിന്നേ കുറവുവരൂ. അതായത് സിമന്റ് വില കുറയില്ല.
കമ്പിയുടെ വിലയും കിലോയ്ക്ക് പത്തുരൂപ കൂടിയിട്ടുണ്ട്. ബ്രാൻഡഡ് സ്റ്റീലിന് 14 രൂപയും. ഇതോടെ പൈലിങ് സ്ഥിതിയിലുള്ള ഒരു പ്രോജക്ടിന് ചതുരശ്രയടിക്ക് 200 മുതൽ 250 രൂപവരെ അധിക ചെലവുവരും. ജി.എസ്.ടി വരുമ്പോൾ മാർച്ചിലെ വിലയിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രസർക്കാർ സിമന്റ് കമ്പനികളോട് നിർദേശിക്കണമെന്നാണ് നിർമാണമേഖലയുടെ ആവശ്യം.
Advertisement