കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി നല്‍കിയ സ്ത്രീ മരിച്ച നിലയില്‍

അനില(ഇടത്), സുദര്‍ശന്‍ (വലത്)

കണ്ണൂര്‍ പയ്യന്നൂരില്‍ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയ യുവതി മരിച്ച നിലയിൽ.മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോയതിനാൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

അനിലയെ കൊലപ്പെടുത്തിയ ശേഷം സുദർശൻ ആത്മഹത്യ ചെയ്തുവെന്ന സംശയത്തിലാണ് പൊലീസ്. അനില മരിച്ചു കിടന്ന അന്നൂർ കൊരവയിലിലെ വീടിന്റെ ഉടമസ്ഥയായ ബെറ്റി കുടുംബവുമായി ടൂർ പോകുന്നതിനാലാണ് വളർത്തു മൃഗങ്ങളെ അടക്കം നോക്കാൻ സുദർശൻ പ്രസാദിനെ വീട് ഏൽപ്പിച്ചത്. 22 കിലോമീറ്റർ അകലെ പുരയിടത്തിൽ ഇന്ന് രാവിലെ  സുദർശൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അനില വീട്ടിൽ മരിച്ചു കിടക്കുന്നതും കാണുന്നത്. എങ്ങനെയാണ് അനില ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.

രണ്ടു പേരുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യമാണ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. അനിലയും സുദർശനും തമ്മില്‍ മുൻ  പരിചയമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും പൊലീസുമെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്

Kannur lady death