തൃശൂരില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂർ വെള്ളാനിക്കരയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാംപസിനകത്തെ വെള്ളാനിക്കര സഹകരണ ബാങ്ക് ബ്രാഞ്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം

രാവിലെ ആറരയോടെയാണ് ഇരുവരുടെയും മൃതദേഹം ബാങ്കിനു സമീപത്ത് കണ്ടെത്തിയത്. നിലത്ത് രക്തം വാർന്ന നിലയിലായിരുന്നു ആന്റണിയുടെ മൃതദേഹം. 50 മീറ്റർ മാറി അരവിന്ദാക്ഷന്റെ മൃതദേഹവും.

ആന്റണിയെ തലക്കടിച്ച് കൊലപ്പെടുത്തി അരവിന്ദാക്ഷൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലുവർഷമായി അരവിന്ദാക്ഷൻ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ബാങ്കിൽ നവീകരണ പ്രവർത്തി തുടങ്ങിയതോടെ മൂന്നുമാസം മുമ്പാണ് ആന്റണി ജോലിക്കെത്തിയത്. 

ബാങ്കിലെ നവീകരണ പ്രവർത്തി കഴിഞ്ഞതോടെ ഒരാളെ ജോലിയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് ദാരുണ സംഭവത്തിൽ കലാശിച്ചത്. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Two security personnel dead in Thrissur