കുടിശിക 500 കോടി; സ്വകാര്യ ആശുപത്രികളില്‍ 'കാരുണ്യ' വഴിമുട്ടുന്നു; വന്‍ ദുരിതം

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ 'കാരുണ്യ ചികില്‍സാ പദ്ധതി' വഴി മുട്ടുന്നു. 500 കോടി രൂപയോളം കുടിശികയായതോടെ അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്നവര്‍ക്കുമാത്രമേ ആനുകൂല്യം നല്‍കൂവെന്ന് സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിനെ അറിയിച്ചു.

സംസ്ഥാനത്തെ 42 ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമാണ് കാരുണ്യ പദ്ധതി. നിരവധി പേര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളേയും. ഏഴു മാസത്തെ ചികില്‍സാച്ചെലവായി 500 കോടിയിലേറെ സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ ചികില്‍സ പരിമിതപ്പെടുത്തിയെന്നും അസോസിയേഷന്‍ അറിയിച്ചു. 

നേരത്തെ 411 ആശുപത്രികള്‍ പദ്ധതിയില്‍ അംഗമായിരുന്നു. ഇപ്പോഴത് 350 ആയി ചുരുങ്ങി. പണം മുടങ്ങുന്നതാണ് പിന്‍മാറ്റത്തിന് കാരണമെന്ന് അസോസിയേഷന്‍ പറയുന്നു. 150 കോടി കൂടി അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബാക്കി തുക ഉടന്‍ നല്‍കുമെന്നും ആര്‍ക്കും ചികില്‍സ മുടങ്ങില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Govt yet to distribute fund for Karunya; crisis