ഡോ.വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി

ഡോക്ടർ വന്ദനയുടെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്.  കേസിലെ ഏക പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ക്രിമിനൽ ഉദ്ദേശത്തോടെ പൊലീസ് ഇടപെട്ടതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്. പ്രത്യേക സംഘം അന്വേഷണം നടത്തി 89-ാം ദിവസം കുറ്റപത്രം സമർപ്പിച്ച കേസിൽ ഇടപെടുന്നതിന് മതിയായ കാരണങ്ങളില്ല. സംഭവസമയത്ത്  പ്രതി സന്ദീപിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചെറിയ വീഴ്ചകൾ ഒഴിച്ച് നിർത്തിയാൽ പൊലീസിന്റെ ഭാഗത്ത് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

കേസിൽ പൊലീസിന്‍റെ വീഴ്ച മറച്ചുവെക്കാൻ ശ്രമം നടന്നുവെന്നാണ് വന്ദനയുടെ അച്ഛൻ മോഹൻദാസ് ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിൽ വസ്തുതകൾ പുറത്ത് കൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കേസിലെ ഏക പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. കേസ് വിചാരണയിലേക്ക് കടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ സന്ദീപിന് ജാമ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ്  നടപടി. സന്ദീപ് സ്ഥിരം മദ്യപാനിയാണെന്നും കോടതി വിലയിരുത്തി.  സിബിഐ അന്വേഷണം ഇല്ലെന്ന്  വ്യക്തമായതോടെ കേസിന്‍റെ വിചാരണ നടപടികൾ ഉടൻ ആരംഭിച്ചേക്കും.