ആനയെ മെരുക്കി കീശ കീറുന്ന സര്‍ക്കാര്‍; ചട്ടം പഠിപ്പിക്കാന്‍ ചെലവാകുന്നത് കോടികള്‍

അക്രമകാരികളായ ആനകളെ പിടികൂടി സംരക്ഷണകേന്ദ്രങ്ങളിലെത്തിച്ച് ചട്ടം പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ചെലവാകുന്നത് കോടികള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കോടനാട് ആന പരിപാലന കേന്ദ്രത്തിലെ ആറ് ആനകള്‍ക്ക് മാത്രമായി ചെലവിട്ടത് മൂന്ന് കോടിയോളം രൂപയെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്ന വന്യമൃഗങ്ങളെ തടയാന്‍ വനാതിര്‍ത്തികളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വനംവകുപ്പ് തയാറാകാത്തതാണ് ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകാന്‍ കാരണം.  

മൂന്നാറില്‍ പൊടിപൊടിക്കുന്ന അരിക്കൊമ്പന്‍ ദൗത്യത്തിനായി വന്‍ സംഘമാണ് ആഴ്ചകളായി തയാറെടുക്കുന്നത്. ദൗത്യത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതും കോടികള്‍. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി കോടനാട് ആനപരിപാലനകേന്ദ്രത്തിലെത്തിച്ച് ചട്ടം പഠിപ്പിക്കാന്‍ വരുന്നോ  കോടികളും. നിലവില്‍ കോടനാട് കേന്ദ്രത്തില്‍ മെരുക്കികൊണ്ടിരിക്കുന്ന ആറ് ആനകള്‍ക്കായി നാല് വര്‍ഷത്തിനിടെ ചെലവിട്ടത് രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷത്തിപതിനോരായിരം രൂപ. ഒരാനയ്ക്ക് ഒരുവര്‍ഷം വേണ്ടത് ശരാശരി പതിനൊന്നര ലക്ഷം രൂപ.

മൂന്നാര്‍ മാട്ടുപ്പെട്ടി മേഖലകളില്‍ മാത്രമായി 48 പേരെയാണ് കാട്ടാനകള്‍ കൊലപ്പെടുത്തിയത്. എന്നിട്ടും ആനകള്‍ ജനവാസമേഖലകളിലേക്ക് എത്തുന്നത് ചെറുക്കുന്നതിനായുള്ള നടപടികളെടുക്കാന്‍ വനംവകുപ്പ് തയാറാകാത്തതിലും പ്രതിഷേധം കനക്കുകയാണ്. സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ 2015 മുതല്‍ 22 വരെയുള്ള ഏഴ് വര്‍ഷം േകന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 77 കോടി രൂപയാണ്. ഇതില്‍ കേരളം ചെലവാക്കിയത് 49 കോടി മാത്രമാണെന്നും വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.

Govt spending crores to tame wild elephants